ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഓരോ ദിവസവും സംഭവബഹുലമായികൊണ്ടിരുക്കുകയാണ് ബ്രിട്ടന്റെ രാഷ്ട്രീയ അന്തരീക്ഷം . കൗൺസിൽ തിരഞ്ഞെടുപ്പുകളിൽ ഭരണപക്ഷം തകർന്നടിഞ്ഞതിന് പിന്നാലെ ടോറി എംപിയായ നതാലി എൽഫിക്കി ലേബർ പാർട്ടിയിലേയ്ക്ക് കൂറുമാറിയത് ഭരണപക്ഷത്തിന് കടുത്ത തിരിച്ചടിയായി. രണ്ടാഴ്ച മുമ്പ് കൺസർവേറ്റീവ് എംപിയും മുൻ മന്ത്രിയുമായിരുന്ന സാൻ പോൾട്ടറും ലേബർ പാർട്ടിയിലേയ്ക്ക് കൂറു മാറിയിരുന്നു. ടോറി എംപിമാരുടെ മറുകണ്ടം ചാടൽ അടുത്ത ദിവസങ്ങളിൽ വൻ രാഷ്ട്രീയ ചർച്ചകൾക്ക് കാരണമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

പ്രധാനമന്ത്രിയോടുള്ള ചോദ്യങ്ങൾ കോമൺസിൽ ആരംഭിച്ചപ്പോഴാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഈ സമയമാണ് സഭാംഗങ്ങളെ എല്ലാം ഞെട്ടിച്ചു കൊണ്ട് എൽഫിക്ക് പ്രതിപക്ഷനേതാവ് സർ കെയർ സ്റ്റാർമറിന് പിന്നിൽ പ്രതിപക്ഷ ബഞ്ചുകളിൽ പോയിരുന്നത്. രാജ്യത്ത് വർദ്ധിച്ചു വരുന്ന പാർപ്പിട പ്രശ്നങ്ങളും അതിർത്തി തർക്കങ്ങളും രൂക്ഷമായതാണ് തന്റെ തീരുമാനത്തിന് പിന്നില്ലെന്നാണ് പ്രസ്താവനയിൽ അവർ പറഞ്ഞത്. പ്രധാനമന്ത്രി ഋഷി സുനകിന് തൻ്റെ വാഗ്ദാനങ്ങളൊന്നും പാലിക്കാൻ സാധിച്ചില്ലെന്നും അവർ ആരോപിച്ചു.

എൽഫിക്കിൻ്റെ കൂറുമാറ്റം ഇരുപക്ഷത്തും സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചത്. പാർട്ടിക്ക് അടുത്ത തിരഞ്ഞെടുപ്പിൽ വൻ വിജയം പ്രതീക്ഷിക്കുന്ന സമയത്ത് ടോറി എംപിയെ പാർട്ടിയിൽ സ്വീകരിച്ച കെയർ സ്റ്റാർമറിൻ്റെ നടപടിയിൽ ലേബർ പാർട്ടിയിൽ തന്നെ പലരും അസന്തുഷ്ടരാണെന്നാണ് റിപ്പോർട്ടുകൾ. പുതിയ രാഷ്ട്രീയ സംഭവവികാസങ്ങൾ ഭരണപക്ഷത്തെ വിമത എംപിമാർക്ക് കൂടുതൽ ശക്തി പകരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.