യുകെ മലയാളി വിദ്യാർത്ഥിയായ വിചിൻ വർഗീസ് ജീവൻ അവസാനിപ്പിച്ചത് കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്നാണെന്ന സൂചനകൾ പുറത്തുവന്നു. ചെസ്റ്റർ യൂണിവേഴ്സിറ്റിയിൽ പഠിച്ചുകൊണ്ടിരുന്ന വിചിൻ ലവ് ടു കെയർ എന്ന ഏജൻസിയിൽ പഠനത്തിന് പുറമേ ജോലി ചെയ്യുകയും ചെയ്തിരുന്നു. വിചിൻ കൊട്ടാരക്കര, കിഴക്കേ തെരുവ് സ്വദേശിയാണ്.

വിചിന്റെ ദുരൂഹമരണം യുകെയിലെ മലയാളി വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങളിലേക്ക് വിരൽചൂണ്ടുന്നതാണ് . പല രീതിയിലുള്ള ചൂഷണങ്ങൾ യുകെയിലെ മലയാളി വിദ്യാർഥികൾ വിധേയരാകുന്നെന്നും ഇതിൻറെ ഫലം ആണ് വിചിന്റെ മരണമെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്. അനുവദിക്കപ്പെടുന്ന പരിധിയ്ക്കപ്പുറം മലയാളി വിദ്യാർഥികളെ കൊണ്ട് ജോലി ചെയ്യിക്കുന്ന പല ഏജൻസികളും തുച്ഛമായ ശമ്പളമാണ് വിദ്യാർത്ഥികൾക്ക് നൽകുന്നത്.

യുകെയിലെ വർധിച്ചുവരുന്ന പണപ്പെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവിലും എങ്ങനെയും പിടിച്ചുനിൽക്കാനാണ് പല വിദ്യാർത്ഥികളും അനുവദിക്കപ്പെടുന്ന പരിധിയിൽ കൂടുതൽ ജോലി ചെയ്യാൻ നിർബന്ധിതരാകുന്നത്. എന്നാൽ വിദ്യാർത്ഥികളുടെ നിസ്സഹായത ചൂഷണം ചെയ്യുന്ന സമീപനമാണ് ഏജൻസികളുടെയും കെയർ ഹോം പോലുള്ളവരുടെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.