കാമുകനെ ഭയപ്പെടുത്താൻ ദേഹത്ത് മണ്ണണ്ണയൊഴിച്ച യുവതി തീ പൊള്ളലേറ്റ് മരിച്ചു. കറുകുറ്റി തൈക്കാട് സ്വദേശിനി ബിന്ദുവാണ് മരിച്ചത്. സെപ്റ്റംബർ ആറാം തീയതിയാണ് ബിന്ദുവിന് പൊള്ളലേറ്റത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്.

ഏറെ നാളുകളായി മൂക്കന്നൂരിലെ വാടക വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്ന ബിന്ദു വീട്ടിലെത്തിയ കാമുകനുമായി വാക്ക് തർക്കമുണ്ടാകുകയും. തുടർന്ന് കാമുകനെ ഭയപ്പെടുത്താൻ ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയുമായിരുന്നു. ഇതിനിടയിൽ അബദ്ധവശാൽ ലൈറ്റർ തെളിച്ചതോടെ തീ ആളി പടരുകയായിരുന്നു.

അങ്കമാലി സ്വദേശിയായ കാമുകൻ ബിന്ദുവിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ പൊള്ളലേറ്റിരുന്നു. പൊള്ളലേറ്റ ബിന്ദുവിനെ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് കാമുകൻ മുങ്ങുകയായിരുന്നു. ബിന്ദുവിന്റെ ബന്ധുക്കളാണ് സ്വകാര്യ ആശുപത്രിയിൽ നിന്നും വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം അടുപ്പിൽ നിന്നും പൊള്ളലേറ്റതെന്നാണ് യുവതി ആശുപത്രി അധികൃതരെ അറിയിച്ചത്. ഹോം നേഴ്സ് ആയി ജോലി ചെയ്യുന്ന ബിന്ദു വാടക വീട്ടിലാണ് താമസം. ഇതിനിടയിലാണ് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ അങ്കമാലി സ്വദേശിയുമായി അടുപ്പത്തിലായത്. സുഹൃത്തിന്റെ ജന്മദിനത്തിനാഘോഷത്തിന്റെ ഇടയിലാണ് പൊള്ളലേറ്റതെന്നാണ് യുവാവ് വീട്ടിൽ പറഞ്ഞത്. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പോലീസ് വ്യക്തമാക്കി.