ഭക്തകോടികള്‍ ഏറെ ആദരവോടെ കാണുന്ന പൊന്നമ്പല മേട്ടിലെ മകരജ്യോതി, ഇനി തെളിക്കുന്നത് ക്ഷേത്രതന്ത്രി ആയിരിക്കും എന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രഖ്യാപനം കേരളത്തിലെ ജനങ്ങളുടെ സാമൂഹിക ബോധത്തോടുള്ള പരസ്യമായ വെല്ലുവിളി ആണെന്ന് ആംആദ്മി പാര്‍ട്ടി. അനേക നൂറ്റാണ്ടുകളായി ആദിവാസി സമൂഹങ്ങള്‍ ആണ് ആ കര്‍മ്മം നിര്‍വ്വഹിച്ചു വന്നിരുന്നത് എന്നാണ് നാം വിശ്വസിക്കുന്നത്. പൊന്നമ്പലമേട്ടിലെ ആദിവാസികളുടെ അവകാശമാണ് അത് തെളിയിക്കുക എന്നത്. അതിനെ ഇപ്പോള്‍ പൂര്‍ണ്ണമായും ബ്രാഹ്മണവല്‍ക്കരിക്കാനും അത് തെളിയിക്കാന്‍ തന്ത്രിയെ ചുമതലപ്പെടുത്താനുള്ള ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ തീരുമാനം അങ്ങേയറ്റം അപലപനീയമാണ്.

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്റെ പ്രസംഗത്തില്‍ ബ്രാഹ്മണ്യത്തോടെ കാണിച്ച കൂറ് ഇവിടെ തീര്‍ച്ചയായും പ്രസക്തമാണ്. ദേവസ്വം മന്ത്രിക്കും, പ്രസിഡന്റിനും ഇക്കാര്യത്തില്‍ ബ്രാഹ്മണവല്‍ക്കരണത്തിനുള്ള നിലപാടാണ് എന്നറിയുന്നു. ഇത് എതിര്‍ക്കപ്പെടേണ്ടതാണ്, കേരളത്തിലെ ക്ഷേത്രങ്ങളില്‍ തുടര്‍ന്ന് വരുന്ന ആചാരങ്ങള്‍ പ്രത്യേകിച്ചും ആദിവാസി ദളിത് വിഭാങ്ങള്‍ക്കുള്ള മേല്‍കൈ തുടരേണ്ടതാണ്. അത് തട്ടിപ്പറിക്കാനും അതിനെ ബ്രാഹ്മണവല്‍ക്കരിക്കാനുമുള്ള ഏത് ശ്രമത്തെയും ശക്തമായി എതിര്‍ക്കേണ്ടതാണെന്നും ആംആദ്മി പാര്‍ട്ടി അറിയിച്ചു.