കേരളത്തിലെ കായല്‍-കോള്‍ നിലങ്ങളില്‍ കീടനാശിനികളും രാസവളങ്ങളും ഉപയോഗിക്കാതെ നടത്തുന്ന ജൈവ പ്രാധാന്യമുള്ള പൊക്കാളി കൃഷിക്ക് ഭീഷണിയായി പറവൂര്‍ എഴിക്കരയില്‍ ഓഷ്യനേറിയം സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ആം ആദ്മി പാര്‍ട്ടി. ഓഗസ്റ്റ് 10ന് വൈകീട്ട് 4.30 ന് ചാത്തനാട് കുഴപ്പനത്ത് പ്രതിഷേധ യോഗവും സെമിനാറും സംഘടിപ്പിക്കുന്നു. ചാത്തനാട് കുഴുപ്പനം ആക്കപ്പാടം പാടശേഖരങ്ങളിലാണ് സ്വകാര്യ കമ്പനി 60 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് ഓഷ്യനേറിയം നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്.
പാരിസ്ഥിതിക സംരക്ഷണത്തെക്കുറിച്ചു നിരന്തരം പ്രസംഗിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ പോലും ഇവിടെ മൗനം പാലിക്കുമ്പോള്‍ വരും തലമുറകളോട് ചെയ്യുന്ന ഈ അതിക്രമത്തിനെതിരെ ആം ആദ്മി പാര്‍ട്ടി ശക്തമായി പ്രതികരിക്കാന്‍ ഒരുങ്ങുന്നു.

കേരളത്തിന്റെ ജലം, ഭക്ഷണം, ആരോഗ്യം, തൊഴില്‍ തുടങ്ങിയ നിരവധി വിഷയങ്ങളില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നവയാണ് നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും. ഇവ സംരക്ഷിക്കുന്നതിന് വേണ്ടി 2008 ല്‍ സംസ്ഥാനത്തു ഒരു നിയമം പാസാക്കിയെങ്കിലും ഡാറ്റാ ബാങ്ക് പൂര്‍ത്തിയാക്കാത്തതു മൂലം ഇതുവരെ ഫലപ്രദമായി നടപ്പിലാക്കിയിട്ടില്ല. മാറി മാറി വരുന്ന സര്‍ക്കാരുകളിലും അവയെ നയിക്കുന്ന രാഷ്ട്രീയ കക്ഷികളിലും ഭൂമാഫിയകള്‍ക്കുള്ള സ്വാധീനം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ പഴുതുപയോഗിച്ചു അധികൃതര്‍ നെല്‍പ്പാടങ്ങളും തണ്ണീര്‍ത്തടങ്ങളും നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുകയാണ്.

പ്രൊഫ: കെ അരവിന്ദാക്ഷന്‍, പി രാജു (സിപിഐ ജില്ലാ സെക്രട്ടറി) എം എന്‍ പിയേഴ്സണ്‍, ഫ്രാന്‍സിസ് കളത്തുങ്കല്‍ (പൊക്കാളി സംരക്ഷണ സമിതി), സി ആര്‍ നീലകണ്ഠന്‍, ഡോ: മന്‍സൂര്‍ ഹസ്സന്‍ എന്നിവര്‍ പങ്കെടുക്കുന്നു. കര്‍ഷകനു നീതി, ജനങ്ങള്‍ക്ക് ഭക്ഷണം, സ്വാശ്രയകേരളം എന്ന ലക്ഷ്യത്തോടെ കേരളത്തിന്റെ പലഭാഗങ്ങളിലായി നടത്തുന്ന കര്‍ഷകസ്വരാജ് പരിപാടികളുടെ സംസ്ഥാന തല ഉത്ഘാടനവും പറവൂരില്‍ വെച്ചു നടക്കുന്നു.