കേരളത്തിലെ കായല്‍-കോള്‍ നിലങ്ങളില്‍ കീടനാശിനികളും രാസവളങ്ങളും ഉപയോഗിക്കാതെ നടത്തുന്ന ജൈവ പ്രാധാന്യമുള്ള പൊക്കാളി കൃഷിക്ക് ഭീഷണിയായി പറവൂര്‍ എഴിക്കരയില്‍ ഓഷ്യനേറിയം സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ആം ആദ്മി പാര്‍ട്ടി ഓഗസ്റ്റ് 10ന് വൈകീട്ട് 4.30 ന് ചാത്തനാട് കുഴപ്പനത്ത് പ്രതിഷേധ യോഗവും സെമിനാറും സംഘടിപ്പിച്ചു. ഒരു വശത്ത് ഹരിത കേരള പദ്ധതിക്കായി കോടികള്‍ ചിലവിടുമ്പോള്‍, ചാത്തനാട് കുഴുപ്പനം ആക്കപ്പാടം പൊക്കാളി പാടശേഖരങ്ങളില്‍ സ്വകാര്യ കമ്പനി ഓഷ്യനേറിയം നിര്‍മ്മിക്കാനുള്ള നീക്കത്തെ സര്‍ക്കാര്‍ അനുവദിച്ചു കൊടുക്കുകയാണെന്ന് സി ആര്‍ നീലകണ്ഠന്‍ പറഞ്ഞു.

കേരളത്തിന്റെ ജലം, ഭക്ഷണം, ആരോഗ്യം, തൊഴില്‍ തുടങ്ങിയ നിരവധി വിഷയങ്ങളില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നവയാണ് നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും. ഇവ സംരക്ഷിക്കുന്നതിന് വേണ്ടി 2008 ല്‍ സംസ്ഥാനത്തു ഒരു നിയമം പാസാക്കിയെങ്കിലും ഡാറ്റാ ബാങ്ക് പൂര്‍ത്തിയാക്കാത്തതു മൂലം ഇതുവരെ ഫലപ്രദമായി നടപ്പിലാക്കിയിട്ടില്ല. മാറി മാറി വരുന്ന സര്‍ക്കാരുകളിലും അവയെ നയിക്കുന്ന രാഷ്ട്രീയ കക്ഷികളിലും ഭൂമാഫിയകള്‍ക്കുള്ള സ്വാധീനം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ പഴുതുപയോഗിച്ചു അധികൃതര്‍ നെല്‍പ്പാടങ്ങളും തണ്ണീര്‍ത്തടങ്ങളും നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുകയാണ്.

പ്രൊഫ: കെ അരവിന്ദാക്ഷന്‍, എം എന്‍ പിയെര്സന്‍, സി ആര്‍ നീലകണ്ഠന്‍, ഡോ: മന്‍സൂര്‍ ഹസ്സന്‍. മോഹനന്‍ പറവൂര്‍ എന്നിവര്‍ സംസാരിച്ചു. കര്ഷകനു നീതി, ജനങ്ങള്‍ക്ക് ഭക്ഷണം, സ്വാശ്രയകേരളം എന്ന ലക്ഷ്യത്തോടെ കേരളത്തിന്റെ പലഭാഗങ്ങളിലായി നടത്തുന്ന കര്‍ഷകസ്വരാജ് പരിപാടികളുടെ സംസ്ഥാനതല ഉത്ഘാടനം ശ്രീ ഡോ: അരവിന്ദാക്ഷന്‍ നിര്‍വഹിച്ചു.