സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി സാധാരണക്കാരുടെ സ്വസ്ഥതയും സമാധാനവും തകര്‍ത്ത് വന്‍കിടക്കമ്പനികളുടെ ചൊല്‍പ്പടിക്കൊത്ത് പ്രകൃതിവാതക ഇടനാഴി സ്ഥാപിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റ് നടത്തുന്ന ഭീതിദായകമായ നടപടികള്‍ക്കെതിരെ പൊതുസമൂഹത്തെ അണിനിരത്തി പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഗെയില്‍ ഇരകളോടും അവര്‍ നടത്തുന്ന ജനകീയ സമരങ്ങളോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ആം ആദ്മി പാര്‍ട്ടി സംസ്ഥാന സമിതി 28-12-2017 വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്ക് കോഴിക്കോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ ഉത്തരമേഖലാ കണ്‍വെന്‍ഷന്‍ ചേരുന്നു

വാതകക്കുഴല്‍ സ്ഥാപിക്കുന്നത് ജനവാസ മേഖലയില്‍ നിന്നും മാറ്റുക, അപകടസാധ്യത കണക്കാക്കി ഇരുവശങ്ങളിലും അധിവസിക്കുന്നവരുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുക, ജനങ്ങളെ വിശ്വാസത്തിലെടുത്ത് മാത്രം പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടരുക, ഭൂമി വിട്ടുനല്‍കുന്നതിന് ഓഹരി പങ്കാളിത്തം അനുവദിക്കുക, ഉപയോഗാവശ്യത്തിന് മാത്രമായി നിലവില്‍ ഭൂമി വിനിയോഗിക്കുന്നതിനു പകരം കേന്ദ്ര നിയമപ്രകാരം മാനദണ്ഡങ്ങള്‍ പാലിച്ച് വാതകക്കുഴല്‍ കടന്നുപോകുന്ന ഭൂമി ഏറ്റെടുക്കുക എന്നീ ആവശ്യങ്ങള്‍ കണ്‍വന്‍ഷന്‍ ചര്‍ച്ചചെയ്യും.

കോഴിക്കോട് ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ സംസ്ഥാന കണ്‍വീനര്‍ സി. ആര്‍ നീലകണ്ഠന്‍, സംസ്ഥാന രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ വിനോദ് മേക്കോത്ത്, ഷൗക്കത്തലി ഏരോത്ത്, ജാഫര്‍ അത്തോളി, നിയോജകമണ്ഡലം നിരീക്ഷകരായ ഷെരിഫ് ചേന്നമംഗലൂര്‍, കമറുദ്ദീന്‍ പാണമ്പ്ര, എസ്.എ അബൂബക്കര്‍ എന്നിവരെക്കൂടാതെ എ.കെ അലിക്കുട്ടി, ഉമ്മര്‍ ഏറാമല, പി കെ മുസ്തഫ എന്നിവര്‍ പങ്കെടുത്തു.