കോഴിക്കോട് ജില്ലയിലെ ഉദ്യോഗസ്ഥര്‍ കൂട്ട അവധി എടുത്തു പ്രതിഷേധിക്കുന്നത് ജനങ്ങളോടുള്ള വെല്ലു വിളി ആയി മാത്രമേ കാണുവാന്‍ സാധിക്കുകയുള്ളൂവെന്ന് ആംആദ്മി പാര്‍ട്ടി. ഒരു കര്‍ഷകന്റെ മരണത്തിന് ഉത്തരവാദി എന്ന് പൊതുസമൂഹവും പോലീസും സംശയിക്കുന്ന ഒരു ഉദ്യോഗസ്ഥനെതിരെ ന്യായമായ രീതിയില്‍ അന്വേഷണം നടത്തി അദ്ദേഹം കുറ്റക്കാരനാണോ അല്ലയോ എന്ന് കണ്ടെത്താനുള്ള ശ്രമം പോലീസിന്റെ ഭാഗത്തു നിന്ന് നടന്നുവരികയാണ്. കുറ്റക്കാരനല്ലെങ്കില്‍ അദ്ദേഹത്തെ ശിക്ഷിക്കണം എന്ന് ആരും അവശ്യപ്പെടുകയില്ല. അത് സംബന്ധിച്ച ദുരൂഹതകള്‍ പോലീസ് അന്വേഷണത്തില്‍ മാറ്റപ്പെട്ട് അദ്ദേഹത്തിന് അര്‍ഹമായ ശിക്ഷ നല്‍കുന്നത് വരെ അതിനെതിരെ പ്രതികരിക്കാന്‍ ഔദ്യോഗികകമായ സംഘടനാ സംവിധാനം ഉപയോഗിക്കുന്നത് നിയമത്തോടുള്ള വെല്ലുവിളിയായിട്ടാണ് ആം ആദ്മി പാര്‍ട്ടി കാണുന്നത്.

ഇത് ഒരു ക്രിമിനല്‍ കേസ് ആണ് അതിന്റെ അന്വേഷണത്തെ സ്വാധീനിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള സംഘടനാ സംവിധാനം പ്രയോഗിക്കുന്നത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ല. ഇത്തരം സമ്മര്‍ദ്ദ തന്ത്രങ്ങളിലൂടെ അഴിമതിക്കാരെയും കെടുകാര്യസ്ഥത പ്രകടിപ്പിക്കുന്ന ഉദ്യോഗസ്ഥരെയും സംരക്ഷിച്ചുപോരുന്ന രീതിയാണ് ഇക്കാലമത്രെയും നാം കണ്ടു വന്നിട്ടുള്ളത്.ഇത് തുടരാനാവില്ല. ഇത്തരം ഭീഷിണികള്‍ക്കു മുന്നില്‍ സര്‍ക്കാര്‍ വഴങ്ങേണ്ടതില്ല. അത് കൊണ്ടുതന്നെ ഇത്തരം കൂട്ട അവധി എടുത്തുള്ള പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണം എന്ന് സംഘടനാ നേതാക്കളോട് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു.

നിങ്ങള്‍ക്ക് സംഘടനാ സ്വാതന്ത്യം കിട്ടുന്നത് ജനാധിപത്യത്തിന്റെ ബലത്തിലാണ് എന്ന് ഓര്‍ക്കുക. ആ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ഉള്ള ബാധ്യതയും നിങ്ങള്‍ക്കുണ്ട്. ഇത്തരം സമരങ്ങളില്‍ നിന്ന് സര്‍വീസ് സംഘടനാ നേതാക്കള്‍ വിട്ടു നില്‍ക്കുക വഴി ജനാധിപത്യത്തോടുള്ള അവരുടെ നിലപാട് വ്യക്തമാക്കും എന്ന് പ്രതീക്ഷിക്കുന്നു.