ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ജീവിതത്തിൽ നിരവധി സ്വപ്‍നങ്ങളുമായാണ് മലയാളികൾ ഉൾപ്പടെയുള്ള വിദ്യാർത്ഥികൾ യുകെയുടെ മണ്ണിൽ എത്തുന്നത്. പോസ്റ്റ്‌ സ്റ്റഡി വിസയിലാണ് ഇവരിൽ ഏറെയും ആളുകളും വരുന്നത്. എന്നാൽ ഇപ്പോൾ പോസ്റ്റ്‌ സ്റ്റഡി വിസ നിർത്തലാക്കാനുള്ള നിർണായക തീരുമാനവുമായി രംഗത്ത് വന്നിരിക്കുകയുമാണ് അധികൃതർ. ഇതോടെ നിരവധി മലയാളികൾ ഉൾപ്പെടെ പലർക്കും വലിയ നഷ്ടമാണ് സംഭവിക്കാൻ പോകുന്നത്. പഠന കാലത്തിനു ശേഷം തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുന്ന രണ്ട് വർഷമാണ് ഇതോടെ നഷ്ടമാകുന്നത്.

സ്റ്റഡി വിസ മുഖേന നിരവധി ആളുകൾ യുകെയിലേക്ക് അനിയന്ത്രിതമായി എത്തുന്നു എന്ന വിലയിരുത്തലിനെ തുടർന്നാണ് നിർണായക നടപടിയെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം. വിദ്യാർത്ഥികൾ ജോലി നേടുകയോ അല്ലാത്തപക്ഷം യുകെ വിടുകയോ ചെയ്യുന്നതാണ് അവിടുത്തെ രീതി. എന്നാൽ ഈ വിസ മുഖേന പല ആളുകളും യുകെയിൽ തന്നെ തുടരുകയാണ്. പുതിയതായി എത്തുന്ന നിരവധി വിദ്യാർത്ഥികളിൽ ഇതുമൂലം താല്പര്യം കുറയുന്നത് ഒഴിവാക്കാനാണ് നീക്കമെന്ന് യുകെ ഡിപ്പാർട്ട്‌മെന്റ് ഫോർ എഡ്യൂക്കേഷൻ വ്യക്തമാക്കി. പോസ്റ്റ്‌ സ്റ്റഡി വിസ ചെറിയ കോഴ്സുകളുടെയും, യൂണിവേഴ്സിറ്റികളുടെയും പേരിലാണ് കൂടുതലും ആളുകൾ എടുക്കുന്നത്. യഥാർത്ഥത്തിൽ ഇതൊരു പിൻവാതിൽ കുടിയേറ്റമാണെന്ന് ദി ടൈംസ് റിപ്പോർട്ട്‌ ചെയ്യുന്നു.

ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം എത്തിയതിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഇന്ത്യയിൽ നിന്നാണ്. 2021 ജൂലൈയിലെ പുതിയ ഗ്രാജ്വേറ്റ് വിസയിലും ഇന്ത്യക്കാരാണ് മുന്നിൽ. യുകെയിലേക്ക് വരുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ പ്രധാനമന്ത്രി റിഷി സുനക്ക് ഹോം ഓഫീസിനോടും ഡിഎഫ്ഇയോടും നേരത്തെ ആവശ്യപ്പെട്ടിരുന്നു. യുകെയിൽ 680,000 വിദേശ വിദ്യാർത്ഥികളുണ്ടെന്ന് കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച കണക്കുകൾ കാണിക്കുന്നു. ഗവൺമെന്റിന്റെ 2019 ലെ തീരുമാനത്തിൽ 2030 ഓടെ 600,000 വിദ്യാർത്ഥികളെ ലക്ഷ്യം വച്ചിരുന്നു. ഇത് കഴിഞ്ഞ വർഷം തന്നെ പൂർത്തീകരിച്ചിരുന്നു.