മുന്‍ നിയമസഭാ സ്പീക്കര്‍ വിഎംസി ശിവകുമാറിന്റെ ഘാതകി ആര്‍ എഴിലരസി ബിജെപിയില്‍ ചേര്‍ന്നു. അറസ്റ്റ് വാറണ്ടിനെ തുടര്‍ന്ന് ജയിലില്‍ കഴിയുന്ന എഴിലരസി പുതുച്ചേരി-തമിഴ്നാട് അതിര്‍ത്തിയിലെ ഒരു ഗ്രാമത്തില്‍ വെച്ചാണ് പുതുച്ചേരി ബിജെപി അധ്യക്ഷന്‍ വി സാമിനാഥന്റെ സാന്നിധ്യത്തില്‍ വനിതാ ഗുണ്ടാ നേതാവ് ബിജെപിയില്‍ അംഗത്വം സ്വീകരിച്ചത്.

ബിജെപിയില്‍ അംഗത്വം എടുക്കുന്നതിന് ആര്‍ക്കും തടസമില്ലെന്നും അംഗത്വമെടുക്കുന്നയാളുടെ പശ്ചാത്തലം പാര്‍ട്ടിയുടെ മുഖഛായയെ ബാധിക്കില്ലെന്നും സംഭവത്തില്‍ ബിജെപി നേതാക്കള്‍ വിശദീകരണവുമായി രംഗത്തെത്തി. മുന്‍ സ്പീക്കറെ അടക്കം മൂന്ന് പേരെ കൊന്നകേസിലെ പ്രതിയാണ് എഴിലരസി.

തട്ടികൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങി 15 ഓളം കേസുകളും ഇവര്‍ക്കെതിരെ നിലനില്‍ക്കുന്നുണ്ട്. 2017 ലാണ് വിഎംസി ശിവകുമാറിനെ പട്ടാപ്പകല്‍ പെട്രോള്‍ ബോംബ് എറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടി കൊല്ലുകയായിരുന്നു. ഈ കേസിലെ മുഖ്യപ്രതിയാണ് എഴിലരസി. ഈ സാഹചര്യത്തിലാണ് ബിജെപി പാര്‍ട്ടി പ്രവേശനവും ചര്‍ച്ചയാകുന്നത്.

വി സ്വാമിനാഥന്റെ വാക്കുകള്‍;

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ മത്സരിച്ചിട്ടുണ്ട്. തനിക്കെതിരെ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. പിന്നീട് അദ്ദേഹം തെരഞ്ഞെടുപ്പില്‍ വിജയക്കുകയും ഇപ്പോള്‍ സഭാംഗവുമാണ്. ഇതൊക്കെ ജനങ്ങളാണ് തീരുമാനിച്ചത്. അവര്‍ തീരുമാനിക്കട്ടെ.