കൊച്ചുമകളെ പീഡിപ്പിച്ചെന്ന മരുമകളുടെ ആരോപണത്തിന് പിന്നാലെ ഉത്തരാഖണ്ഡിലെ മുൻ മന്ത്രി ജീവനൊടുക്കി. 59കാരനായ രാജേന്ദ്ര ബഹുഗുണ ആണ് വാട്ടർ ടാങ്കിന് മുകളിൽ കയറി സ്വയം വെടിവെച്ച് മരിച്ചത്. തൻറെ മകളെ പീഡിപ്പിച്ചെന്ന് രാജേന്ദ്ര ബഹുഗുണയുടെ മരുമകൾ രണ്ടു ദിവസം മുൻപാണ് പോലീസിൽ പരാതി നൽകിയത്.

പരാതി എത്തിയതിനു ശേഷം രാജേന്ദ്ര ബഹുഗുണ ഏറെ അസ്വസ്ഥനായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. മകളെ പീഡിപ്പിച്ചെന്ന മരുമകളുടെ പരാതിയിൽ പൊലീസ് രാജേന്ദ്ര ബഹുഗുണയ്‌ക്കെതിരെ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. എന്നാൽ തനിക്കെതിരെ ചുമത്തിയത് കള്ളക്കേസാണെന്ന് വിളിച്ചു പറഞ്ഞുകൊണ്ടാണ് രാജേന്ദ്ര ബഹുഗുണ ആത്മഹത്യ ചെയ്തത്.

ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് പൊലീസിൽ വിളിച്ച് രാജേന്ദ്ര ബഹുഗുണ ഇക്കാര്യം പറഞ്ഞിരുന്നു. പൊലീസ് വീട്ടിലെത്തിയപ്പോഴേക്കും ബഹുഗുണ വാട്ടർ ടാങ്കിന് മുകളിൽ കയറി. അനുനയിപ്പിച്ച് താഴെ ഇറക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

പൊലീസും വീട്ടുകാരും നോക്കിനിൽക്കെ തോക്കെടുത്ത് നെഞ്ചിലേക്ക് നിറയൊഴിച്ചു. തൽക്ഷണം മരണത്തിന് കീഴടങ്ങി. സംഭവത്തിൽ മകൻ അജയ് ബഹുഗുണ, മരുമകൾ, മരുമകളുടെ പിതാവ്, അയൽവാസി എന്നിവർക്കെതിരെ പൊലീസ് ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കേസ് എടുക്കുകയും ചെയ്തു.