പതിനഞ്ച് വർഷമായി നടൻ വിജയിയുമായുള്ള നിലനിന്നിരുന്ന പിണക്കത്തെ കുറിച്ച് വെളിപ്പെടുത്തി നടൻ നെപ്പോളിയൻ. അവസാനമായി ഇരുവരും ഒന്നിച്ച് അഭിനയിച്ചത് 2007 ലെ പോക്കിരിയിലാണ്. ഇതിൽ പോലീസ് കമ്മീഷ്ണറുടെ വേഷത്തിലായിരുന്നു നെപ്പോളിയൻ എത്തിയത്. ഈ ചിത്രത്തിന്റെ സെറ്റിൽ നടന്ന ഒരു സംഭവത്തോടെയാണ് ഇരുവരും തമ്മിൽ അകന്നത്. ഈ സംഭവം വെളിപ്പെടുത്തുകയാണ് നെപ്പോളിയൻ. ഇപ്പോൾ വിജയിയുടെ സിനിമകൾ പോലും കാണാറില്ലെന്നും നെപ്പോളിയൻ കൂട്ടിച്ചേർത്തു.

അക്കാലത്ത് വിജയിയുടെ കടുത്ത ആരാധകനായിരുന്നു നെപ്പോളിയൻ. ഇരുവരും തമ്മിൽ അടുത്ത ബന്ധമായിരുന്നു. നെപ്പോളിയന്റെ ചില സുഹൃത്തുക്കൾ വിജയിയെ കാണണമെന്നും ഒപ്പം ഫോട്ടോ എടുക്കണമെന്നും ആഗ്രഹം അറിയിച്ചു. തനിക്ക് വിജയിയെ അടുത്തറിയാം എന്ന നിലയിൽ നെപ്പോളിയൻ ഈ ആവശ്യം നടത്തികൊടുക്കാം എന്ന് ഏറ്റു. എന്നാൽ ഇത് വിജയ് അറിഞ്ഞിരുന്നില്ല. ഒരു ദിവസം പോക്കിരി എന്ന ചിത്രത്തിലെ ഒരു വലിയ സംഘടന രംഗം കഴിഞ്ഞ് വിജയ് കാരവാനിൽ വിശ്രമിക്കുന്ന നേരത്ത് നെപ്പോളിയൻ സുഹൃത്തുക്കളുമായി എത്തി. എന്നാൽ അവരെ സെക്യൂരിറ്റി കാരവാനിന് മുന്നിൽ തടഞ്ഞു.

അപ്പോയിമെൻറ് എടുക്കാതെ അകത്തേക്ക് കടത്തിവിടില്ലെന്നാണ് സെക്യൂരിറ്റി പറഞ്ഞത്. ഇതോടെ നെപ്പോളിയനും സംഘവും സെക്യൂരിറ്റിയുമായി തർക്കമായി. ഇത് കൈയ്യാങ്കളിയിലേക്ക് എത്തി. ഇതോടെ ബഹളം കേട്ട് വിജയ് കാരവാനിൽ നിന്നും ഇറങ്ങി വന്നു. നെപ്പോളിയനോട് രോഷത്തോടെ പ്രതികരിച്ചു. സുഹൃത്തുക്കളുടെ മുന്നിൽ അപമാനിക്കപ്പെട്ടത് നെപ്പോളിയനും താങ്ങാനായില്ല. തുടർന്ന് ആ ദിവസം മുതൽ വിജയിയുമായുള്ള എല്ലാ ബന്ധങ്ങളും അറ്റു.

അതേ സമയം വിജയിയുമായി വീണ്ടും പഴയപടിയാകുവാൻ ആഗ്രഹമുണ്ടെന്ന് നെപ്പോളിയൻ അറിയിക്കുന്നു. അതിനായി വിജയിയുടെ മാതാപിതാക്കൾ ശ്രമിക്കുന്നു എന്ന വാർത്ത കേട്ടതിൽ സന്തോഷമുണ്ടെന്നും താരം കൂട്ടിച്ചേർത്തു. നിലവിൽ മകന്റെ ചികിൽസയ്ക്കായി അമേരിക്കയിൽ കുടുംബ സമേതം കഴിയുകയാണ് നെപ്പോളിയൻ. 2014 ൽ ബിജെപിയിൽ ചേർന്ന നെപ്പോളിയൻ എന്നാൽ രാഷ്ട്രീയം എല്ലാം മതിയാക്കിയാണ് അമേരിക്കയിലേക്ക് ചേക്കേറിയത്.