മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സലിംകുമാര്‍. സഹപ്രവര്‍ത്തകരുമായും ആരാധകരുമായും വളരെ അടുത്ത ബന്ധമാണ് നടനുള്ളത്. മിമിക്രി കലാ രംഗത്ത് നിന്നുമാണ് സലിംകുമാര്‍ സിനിമയിലേക്ക് എത്തുന്നത്. വ്യക്തമായ രാഷ്ട്രീയമുള്ള വ്യക്തിയാണ് സലിംകുമാര്‍. എന്നാല്‍ നടന് രാഷ്ട്രീയവും സൗഹൃദവും രണ്ടും രണ്ടാണ്. സുഹൃത്തുക്കള്‍ക്ക് എതിരെ രാഷ്ട്രീയ പ്രചരണത്തിന് പോകാറില്ലെന്നാണ് സലിം കുമാര്‍ പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സലീം കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ…’രാഷ്ട്രീയം എന്നത് എന്റെ അസ്തിത്വമാണ്. ഞാനൊരു കോണ്‍ഗ്രസുകാരനാണ് എന്ന് പറയുന്നതുകൊണ്ട് ഇവിടെ കുഴപ്പമുണ്ടാകുമെന്നോ കേരളം ഇടിഞ്ഞുപൊളിഞ്ഞു വീഴുമെന്നോ അല്ലെങ്കില്‍ എനിക്ക് സിനിമയില്‍ ചാന്‍സ് ഇല്ലാതാകുമെന്നോ എന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല.

രാഷ്ട്രീയകാരണം കൊണ്ട് ഞാന്‍ ഒരു കമ്യൂണിസ്റ്റുകാരനേയോ ഒരു ബി.ജെ.പിക്കാരനെയോ ദ്രോഹിക്കില്ല. അവരെ ശത്രുക്കളായി കാണുകയുമില്ല. അവരെന്റെ സുഹൃത്തുക്കള്‍ തന്നെയാണ്. മഹാരാജാസില്‍ പഠിക്കുമ്പോള്‍ അവിടെ ഉള്ള എല്ലാവരും എസ്.എഫ്.ഐക്കാരായിരുന്നു. അമല്‍നീരദ്, അന്‍വര്‍, ആഷിഖ് അബു, രാജീവ് രവി അങ്ങനെ എല്ലാവരും എസ്.എഫ്.ഐയുടെ ആളുകളായിരുന്നു. അവരുമൊക്കെയായി ഇപ്പോഴും ഞാന്‍ സൗഹൃദത്തിലാണ്. സുഹൃത്തുക്കളെ സുഹൃത്തുക്കളായി കാണാനും രാഷ്ട്രീയത്തെ രാഷ്ട്രീയമായി കാണാനും എനിക്കറിയാം.

പിന്നെ ഞാന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോയാലും എനിക്ക് ഇഷ്ടപ്പെട്ട ആളുകള്‍ക്കെതിരെ ഞാന്‍ പോകാറില്ല. പി. രാജീവിന് എതിരായ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഞാന്‍ പോയിട്ടില്ല. മുകേഷിനെതിരെ പോയിട്ടില്ല. ഗണേഷിനെതിരെ പോയിട്ടില്ല. സുരേഷ് ഗോപി, അദ്ദേഹം ബി.ജെ.പിക്കാരനാണ് ഞാന്‍ പോയിട്ടില്ല. ഞാന്‍ പോകില്ല. അതൊക്കെ നമ്മുടെ ഇഷ്ടമാണ്. രാഷ്ട്രീയം കൊണ്ട് സിനിമയില്‍ ചാന്‍സ് പോയിട്ടുണ്ടെങ്കില്‍ ആ സിനിമ തനിക്ക് വേണ്ട.