ആലപ്പുഴ എസ്.എല്‍ പുരത്ത് വെച്ച് സുഹൃത്തുക്കളോടൊപ്പം നടുറോഡില്‍ രണ്ട് പേരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി നടന്‍ സുധീര്‍. താന്‍ മദ്യലഹരിയില്‍ അല്ലായിരുന്നെന്നും അനിയനെയും കൂട്ടുകാരെയും മര്‍ദ്ദിക്കുന്നതു കണ്ടിട്ടാണ് താന്‍ പ്രതികരിച്ചതെന്നും സുധീര്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലാണ് സുധീര്‍ സംഭവത്തെ കുറിച്ച് വിശദീകരിച്ചത്.

‘ഈ വിഷയത്തില്‍ പ്രതികരിക്കേണ്ടെന്നു കരുതിയതാണ്. എന്നാല്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയുന്നില്ല. എന്നെ മനസ്സിലാക്കുന്ന നല്ല സുഹൃത്തുക്കള്‍ സത്യാവസ്ഥ അറിയണം, ഞാന്‍ മദ്യപിക്കാറില്ല. ശരീരത്തെ സ്‌നേഹിക്കുന്ന ഒരാളാണ് ഞാന്‍. അഞ്ച് മണിക്കൂറോളം ദിവസം ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നുണ്ട്. റോഡില്‍ വെച്ചുണ്ടായ വാക്കേറ്റത്തില്‍ എന്റെ അനിയനെ കൂട്ടുകാരെയും തല്ലുന്നത് കണ്ടിട്ടാണ് ഞാന്‍ ചെന്നത്. കൂടപിറപ്പ് തല്ലുകൊള്ളുന്നത് കണ്ട്, ഒരു നടനാണ്, തല്ലു കൂടിയാല്‍ മാനം പോകുമെന്ന് പറഞ്ഞ് നോക്കി നില്‍ക്കാന്‍ ഞാന്‍ അത്ര ചീപ്പല്ല. എന്റെ അനിയനെയും കൂട്ടുകാരെയും രക്ഷിക്കാനാണ് ഓടി വന്നത്. അവര്‍ എന്നെ തിരിച്ചു തല്ലിയപ്പോള്‍ സ്വയരക്ഷയ്ക്കു വേണ്ടിയാണ് തടുത്തു നിന്നത്.’ സുധീര്‍ വീഡിയോയില്‍ പറയുന്നു.

സുധീറിന്റെയും കൂട്ടരുടെയും മര്‍ദ്ദനത്തില്‍ രണ്ടു പേര്‍ക്ക് പരിക്കറ്റിരുന്നു. ഇതില്‍ ഒരാളുടെ മൂക്കിന്റെ പാലത്തിന് ഒടിവും, കണ്ണിന് പരിക്കും പറ്റിയിരുന്നു. ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പിന്നാലെ നടനും സംഘവും താലൂക്ക് ആശുപത്രിയിലെത്തി ഭീഷണി മുഴക്കി. തുടര്‍ന്ന് ഇരുവരെയും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു നടനേയും സംഘത്തേയും പൊലീസിന് പിടിച്ചു കൊടുത്തെങ്കിലും അവരെ വിട്ടയച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ല പൊലീസ് ചീഫിന് പരാതി നല്‍കിയതോടെയാണ് നടനെതിരെ കേസെടുത്തത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.