മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിശാല്‍ മത്സരിക്കും. നടനും നടികര്‍ സംഘം ജനറല്‍ സെക്രട്ടറിയുമായ വിശാല്‍ തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. തിങ്കളാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി. ഇതിനാല്‍ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റും കൂടിയായ വിശാല്‍ തിങ്കളാഴ്ച തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതേസമയം, വിഷയത്തില്‍ ഇതുവരെ വിശാല്‍ പ്രതികരിച്ചിട്ടില്ല. ആര്‍കെ നഗര്‍ നിയമസഭാ മണ്ഡലത്തില്‍ ഡിസംബര്‍ പതിനേഴിനാണ് ഉപതെരഞ്ഞെടുപ്പ്. ഇ മധുസൂദനനാണ് എഐഎഡിഎംകെയുടെ സ്ഥാനാര്‍ത്ഥി. മുരുഡു ഗണേഷാണ് ഡിഎംകെ സ്ഥാനാര്‍ഥി. ആര്‍കെ നഗറില്‍ സൂപ്പര്‍ താരങ്ങളായ രജനീകാന്തും കമലഹാസനുംമത്സരിച്ചേക്കുമെന്ന ഊഹാപോഹങ്ങള്‍ ശക്തമായിരുന്നുവെങ്കിലും ഇരുവരും പുറത്തുവന്ന വാര്‍ത്തകള്‍ തള്ളിയിരുന്നു. എന്നാല്‍ അപ്രതീക്ഷിത നീക്കവുമായി വിശാല്‍ രംഗത്തേക്ക് കടന്നുവരുകയായിരുന്നു.