നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽകുമാറിന്‍റെ സഹതടവുകാരന്‍റെ രഹസ്യ മൊഴി രേഖപ്പെടുത്തും. അന്വേഷണ സംഘത്തിന്‍റെ ആവശ്യപ്രകാരമാണ് ചാലക്കുടി സ്വദേശി ജിൻസിന്‍റെ മൊഴി രേഖപ്പെടുത്താൻ ഏറാണാകുളം ചീഫ് ജുഡീഷ്യൽ മജിസേട്രേറ്റ് ഉത്തരവിട്ടത്. ഉത്തരവിന്‍റെ പകർപ്പ് അന്വേഷണ സംഘത്തിന് ലഭിച്ചു.

പ്രതി സുനിൽ കുമാർ എഴുതിയതെന്ന് കരുതുന്ന ഒരു കത്ത് ഈയിടെ ജയിലിൽ നിന്നും പുറത്തെത്തിയിരുന്നു.  നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിൽ  നടനും സംവിധായകുമായ ഒരാളുടെ പങ്ക് വിശദീകരിക്കുന്നതാണ് കത്ത്. കത്ത് പുറത്തെത്തിച്ചത് സുനിൽ കുമാറിനൊപ്പം ജയിൽ മുറിയിൽ കഴിഞ്ഞിരുന്ന ജിൻസ് ആണെന്നാണ് അനുമാനം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ജിൻസിന്‍റെ രഹസ്യ മൊഴിയെടുക്കാൻ പോലീസ് കോടതിയെ സമീപിച്ചത്.

ജിൻസിനെ ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്താനാണ് ഉത്തരവ്. മൊഴി രേഖപ്പെടുത്തിയ ശേഷം മുദ്രവെച്ച കവറിൽ കേസ് പരിഗണിക്കുന്ന കോടതിക്ക് മൊഴി കൈമാറാനും ഏറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് നാല് ദിവസം മുന്‍പ് ഉത്തരവിട്ടു. ഉത്തരവി‍ന്‍റെ പകർപ്പ് അന്വഷണ സംഘത്തിനും കൈമാറി. കേസിൽ കുറ്റപത്രം നൽകിയ അന്വേഷണ സംഘം പുതിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വീണ്ടും അന്വേഷണം തുടങ്ങിയിട്ടുണ്ട്. കത്തുമായി ബന്ധപ്പെട്ട് സുനിൽകുമാറിനെയും സംഘം ചോദ്യം ചെയ്തുകഴിഞ്ഞു.

പൾസർ സുനിയുടെ മൊഴിയും മറ്റും പരിശോധിച്ചതിൽ ഗൂഢാലോചനയിൽ വ്യക്തമായ തെളിവുണ്ടെന്ന് തന്നെയാണ് പൊലീസിന്റെ നിഗമനം. എന്നാൽ വിവാദങ്ങളിൽ പെടാൻ താൽപ്പര്യമില്ലാത്തതിനാൽ കരുതലോടെയാണ് നീക്കം. പൾസർ സുനിയെ ആവേശത്തിലാക്കി നടിയെ തട്ടിക്കൊണ്ടു വന്നതിന് പിന്നിലെ സിനിമയിലെ അണിയറക്കാർ തന്നെയെന്നത് പൊലീസിനും വ്യക്തമായി കഴിഞ്ഞു.