പാർട്ടി അതീതമായി പങ്കെടുക്കുന്ന ഒന്നല്ല ശോഭയാത്രയെന്ന് വ്യക്തമാക്കി നടി അനുശ്രീ. ശോഭയാത്രയിൽ രാഷ്ട്രീയം കാണരുതെന്നും താരം കൂട്ടിച്ചേർത്തു. കുട്ടിക്കാലം മുതലേ അമ്പലത്തിലെ എന്തുപരിപാടിക്കും ഏറ്റവും മുന്നിൽ നിൽക്കുന്ന ആളാണ് താനെന്നും വിമർശനങ്ങളെ പേടിച്ചല്ല ഇത്തവണ ശോഭായാത്രയിൽ വേഷം അണിയാതിരുന്നതെന്നും അനുശ്രീ വ്യക്തമാക്കി. നടി ബിജെപി അനുഭാവിയാണെന്ന പ്രചരണം ശക്തമായതോടെയാണ് അനുശ്രീ തുറന്ന് പറഞ്ഞ് രംഗത്ത് വന്നത്.

ശ്രീകൃഷ്ണ ജയന്തി ആഘോഷത്തോടനുബന്ധിച്ച് കമുകുംചേരിയിലെ ശോഭായാത്രയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് ശ്രീകൃഷ്ണന്റെ വേഷത്തിയ നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. രാധയും കൃഷ്ണനും തമ്മിലുള്ള പ്രണയം പറയുന്ന ചിത്രങ്ങൾ ആരാധകരുടെ അഭിനന്ദനങ്ങൾ നേടിയെടുത്തു.

അനുശ്രീയുടെ വാക്കുകൾ;

”കൃഷ്ണനായും മുരുകനായും ഗണപതിയായും ഞാൻ വേഷമിട്ടിട്ടുണ്ട്. ശരീരം വളരുന്നതിനനുസരിച്ച് ആ സമയത്ത് നമുക്ക് ഏത് വേഷമാണോ കെട്ടാൻ പറ്റുന്നത് അത് ചെയ്യാറുണ്ട്. ഇത്തവണ ചേട്ടന്റെ കുഞ്ഞ് കൃഷ്ണനായി എത്തി. ആദ്യമായാണ് അവൻ കൃഷ്ണനായി ഒരുങ്ങുന്നത്. ഇത്തവണ അവനാണ് ഞങ്ങളുടെ താരം.

വിമർശനങ്ങളെ പേടിച്ചല്ല ഇത്തവണ ഞാൻ വേഷം അണിയാതിരുന്നത്. അങ്ങനെയെങ്കിൽ കാവി അണിഞ്ഞ് വരില്ലല്ലോ? ഇതൊന്നും പാർട്ടി അതീതമായി ചെയ്യുന്ന കാര്യങ്ങളല്ല. അമ്പലത്തിൽ എന്ത് പരിപാടിയുണ്ടോ അതിന് ഏറ്റവും മുന്നിൽ നിൽക്കുന്ന ആളാണ് ഞാൻ. ഒരിക്കലും അതിനെ രാഷ്ട്രീയവൽക്കരിക്കരുത്. ഓർമവച്ച കാലം മുതലേ ചെയ്യുന്ന കാര്യങ്ങളാണ്. ചെറുപ്പത്തിൽ നമ്മളൊക്കെ രാഷ്ട്രീയം അറിഞ്ഞിട്ടാണോ ഇതുപോലെ വേഷമിട്ടത്”