നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അങ്കമാലി കോടതിയിലെത്തിച്ചപ്പോൾ കൂകി വിളിച്ചാണ് ജനം വരവേറ്റത്. ദിലീപിനെ മാത്രമല്ല അദ്ദേഹത്തിന്റെ അഭിഭാഷകൻ രാംകുമാറിനെയും സഹോദരൻ അനൂപിനെയും കൂകി വിളിച്ചു.

രാവിലെ 9.45 ഓടെയാണ് ദിലീപിനെയും കൊണ്ട് പൊലീസ് വാഹനം ആലുവ സബ് ജയിലിൽനിന്നും അങ്കമാലിയിലെ കോടതിയിലേക്ക് തിരിച്ചത്. കനത്ത പൊലീസ് സുരക്ഷയിലാണ് ദിലീപിനെ കൊണ്ടുപോയത്. യാത്രയ്ക്കിടയിൽ റോഡിനിരുവശവും നിന്ന് ജനങ്ങൾ ദിലീപിനെതിരെ മുദ്രാവാക്യം വിളിച്ചു. കോടതിക്കു സമീപത്തായി ജനക്കൂട്ടം തടിച്ചു കൂടിയിരുന്നു. കോടതിക്കു ചുറ്റുമുളള കെട്ടിടത്തിനു മുകളിലും ജനക്കൂട്ടം കാണാമായിരുന്നു.

10.15 ഓടെയാണ് ദിലീപിനെയും കൊണ്ട് പൊലീസ് വാഹനം കോടതിയിലെത്തിയത്. വാഹനത്തിൽനിന്നും ദിലീപ് പുറത്തിറങ്ങവേ ജനക്കൂട്ടം കൂകി വിളിച്ചു. പൊലീസ് സുരക്ഷയിൽ ദിലീപ് കോടതിക്ക് അകത്തേക്ക് പോയി. പിന്നാലെയെത്തിയ ദിലീപിന്റെ അഭിഭാഷകൻ കെ.രാംകുമാറിനെയും സഹോദരൻ അനൂപിനെയും ജനം വെറുതെ വിട്ടില്ല. ഇരുവർക്കുനേരെയും ജനം കൂകി വിളിച്ചു.

കോടതിയിൽ ഹാജരാക്കിയ ദിലീപിനെ രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജനക്കൂട്ടത്തിനിടയിലെ കൂകി വിളികൾ കേട്ട് ദിലീപ് പൊലീസ് വാഹനത്തിലേക്ക് കയറി. 11.30 ഓടെ ദിലീപിനെയും കൊണ്ട് പൊലീസ് വാഹനം ആലുവ പൊലീസ് ക്ലബിലേക്ക് പോയി.