നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം പൊലീസ് അവസാനിപ്പിക്കുന്നു. പത്ത് ദിവസത്തെ ചോദ്യംചെയ്യലിന് ശേഷവും മുഖ്യപ്രതി പള്‍സര്‍ സുനിയില്‍ നിന്നോ കൂട്ടാളികളില്‍ നിന്നോ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കം. സുനിയാണ് മുഖ്യ ആസൂത്രകനെന്ന നിഗമനത്തിലാണ് അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം സമര്‍പ്പിക്കുക. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്ന പള്‍സര്‍ സുനി, വിജീഷ് എന്നിവരെ കാക്കനാട് ജയിലിലേക്ക് മാറ്റി.
ഇരുവരെയും പത്ത് ദിവസം പൊലീസ് ചോദ്യം ചെയ്തിട്ടും ഗൂഢാലോചന, ക്വട്ടേഷന്‍ ബന്ധത്തിലേക്ക് വേണ്ടത്ര തെളിവ് ലഭിക്കാത്തതാണ് അന്വേഷണം അവസാനിപ്പിക്കാന്‍ കാരണം. മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനാകാത്തതും സുനി മൊഴിമാറ്റിപ്പറയുന്നതും പൊലീസിന് തലവേദനയുണ്ടാക്കിയിരുന്നു. മൊഴി മാറ്റിപ്പറയുന്ന സാഹചര്യത്തില്‍ നുണപരിശോധനക്ക് വിധേയമാക്കണമെന്ന ആവശ്യം പ്രതിയുടെ അഭിഭാഷകന്‍ നിരാകരിച്ചതും പൊലീസിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു. ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച അന്വേഷണത്തിനും ഗൂഢാലോചന ബന്ധങ്ങള്‍ കണ്ടത്തൊനായില്ല. അഭിഭാഷകനെ സുനി ഏല്‍പിച്ച മൊബൈല്‍ ഫോണിലെ മെമ്മറി

കാര്‍ഡില്‍ നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുണ്ടെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളാണ് പൊലീസിന്റെ അവസാന പിടിവള്ളി. ഇതിന്റെ പരിശോധന ഫലം ലഭിക്കാത്തതിനാല്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ല. കോടതിയില്‍ മൊബൈല്‍ ഏല്‍പിച്ച അഭിഭാഷകന്‍, നിലവിലെ അഭിഭാഷകന്‍ എന്നിവര്‍ സുനിയുമായി സംസാരിച്ചു. നടിയെ ആക്രമിച്ച കാറില്‍ നിന്ന് ലഭിച്ച വസ്തുക്കള്‍, പിന്തുടര്‍ന്ന ടെമ്പോ ട്രാവലര്‍, സുനിയുടെ സുഹൃത്തുക്കളില്‍നിന്ന് ലഭിച്ച മെമ്മറി കാര്‍ഡ്, മൊബൈല്‍ ഫോണ്‍, അഭിഭാഷകനെ ഏല്‍പിച്ച മൊബൈല്‍ ഫോണ്‍ എന്നിവയുടെ ഫോറന്‍സിക്, സാങ്കേതിക പരിശോധനകളുടെ ഫലം പൊലീസിന് ലഭിക്കാത്തതും തലവേദനയാകുന്നു.