നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ അന്വേഷണസംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചേക്കും. ഇത് സംബന്ധിച്ച് പൊലീസ് നിയമോപദേശം തേടി.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി, ഫോണ്‍ കൈമാറിയതായി പറയുന്ന പ്രതി അഡ്വ. പ്രതീഷ് ചാക്കോ, ഫോണ്‍ നശിപ്പിച്ചതായി മൊഴി നല്‍കിയ പ്രതി അഡ്വ. രാജു ജോസഫ്, നടിയെ ഉപദ്രവിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന ആരോപണം നേരിടുന്ന പ്രതി നടന്‍ ദിലീപ് എന്നിവരെ ചോദ്യം ചെയ്തിട്ടും ഫോണ്‍ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. ഫോണ്‍ ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട് അറിവുള്ളതായി പൊലീസ് സംശയിക്കുന്ന ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍, അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ എന്നിവരെയും പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തിട്ടും തൊണ്ടിമുതലിനെക്കുറിച്ചു വിവരം ലഭിച്ചില്ല. ഇതു കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രോസിക്യൂഷന്‍ കേസ് ദുര്‍ബലമാവുമെന്ന ചിന്തയിലാണു പ്രതികള്‍ സംഘടിതമായി തൊണ്ടി മുതല്‍ ഒളിപ്പിച്ചതെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിയാത്തതുകൊണ്ടു കുറ്റപത്രം താമസിപ്പിക്കേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച നിയമോപദേശമെന്നാണ് വിവരം.കുറ്റപത്രം സമര്‍പ്പിച്ച കേസുകളില്‍ പിന്നീട് ആയുധങ്ങളും തൊണ്ടികളും കണ്ടെത്തിയ സംഭവങ്ങളുണ്ട്. ക്രിമിനല്‍ നടപടി ചട്ടപ്രകാരം ഇത്തരം സാഹചര്യങ്ങളില്‍ കുറ്റപത്രം പുതുക്കാനും അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനും വകുപ്പുണ്ട്.