സിനിമാ പ്രമോഷന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വച്ച്
ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ലൈംഗിക അതിക്രമം നേരിടേണ്ടി വന്നെന്ന് യുവനടിമാര്‍. പ്രോഗ്രാം കഴിഞ്ഞ് പോകുന്നതിനിടയില്‍ ആള്‍ക്കൂട്ടത്തില്‍ അവിടെ നിന്നൊരാള്‍ തന്നെ കയറിപ്പിടിച്ചെന്ന് നടി ഫേസ്ബുക്കില്‍ കുറിച്ചു. താന്‍ മരവിച്ച് നിന്നുപോയി.

കൂടെയുണ്ടായിരുന്ന മറ്റൊരു നടിക്കും ഇതേ അനുഭവുമുണ്ടായെന്നും അവര്‍ പ്രതികരിച്ചെന്നും അഭിനേത്രി ഫേസ്ബുക്കില്‍ കുറിച്ചു. നടിമാരിലൊരാള്‍ അതിക്രമം നടത്തിയ ആള്‍ക്ക് നേരെ കൈ വീശുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഇന്ന് എന്റെ പുതിയ ചിത്രത്തിന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വെച്ച് നടന്ന പ്രമോഷന് വന്നപ്പോള്‍ എനിക്ക് ഉണ്ടായത് മരവിപ്പിക്കുന്ന ഒരു അനുഭവമാണ്. ഞാന്‍ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ആണ് കോഴിക്കോട്. പക്ഷെ, പ്രോഗ്രാം കഴിഞ്ഞ് പോകുന്നതിനിടയില്‍ ആള്‍ക്കൂട്ടത്തില്‍ അവിടെ നിന്നൊരാള്‍ എന്നെ കയറിപ്പിടിച്ചു.

എവിടെ എന്ന് പറയാന്‍ എനിക്ക് അറപ്പുതോന്നുന്നു. ഇത്രയ്ക്ക് ഫ്രസ്റ്റേറ്റഡ് ആയിട്ടുള്ളവര്‍ ആണോ നമ്മുടെ ചുറ്റുമുള്ളവര്‍? പ്രൊമോഷന്റെ ഭാഗമായി ഞങ്ങള്‍ ടീം മുഴുവന്‍ പലയിടങ്ങളില്‍ പോയി. അവിടെയൊന്നും ഉണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവം ആയിരിന്നു ഇന്ന് ഉണ്ടായത്.

എന്റെ കൂടെ ഉണ്ടായ മറ്റൊരു സഹപ്രവര്‍ത്തയ്ക്ക് ഇതേ അനുഭവം ഉണ്ടായി. അവര്‍ അതിന് പ്രതികരിച്ചു. പക്ഷെ. എനിക്ക് അതിന് ഒട്ടും പറ്റാത്ത ഒരു സാഹചര്യം ആയിപ്പോയി. ഒരു നിമിഷം ഞാന്‍ മരവിച്ചുപോയി. ആ മരവിപ്പില്‍ തന്നെ നിന്നുകൊണ്ട് ചോദിക്കുവാണ്. തീര്‍ന്നോ നിന്റെയൊക്കെ അസുഖം? എന്ന് നടി കുറിച്ചു.

സംഭവത്തില്‍ ഇതേവരെ നടിയില്‍ നിന്നോ സിനിയുടെ അണിയറ പ്രവര്‍ത്തകരില്‍ നിന്നോ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് അറിയിക്കുന്നത്. അതേസമയം, നടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.