നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. പ്രമുഖ നടന്റെ അടുത്ത സുഹൃത്തായ സംവിധായകന് പള്‍സര്‍ സുനി ജയിലില്‍ നിന്നും നല്‍കിയ കത്താണ് കേസില്‍ വഴിത്തിരിവായിരിക്കുന്നത് . കത്ത് പോലീസിനു ലഭിച്ചു . ‘ ഇതുവരെ എല്ലാം ഒളിച്ചുവെച്ചു, ഞാന്‍ ഒന്നും പറഞ്ഞില്ല, എനിക്ക് കുറച്ച് കാശ് തന്ന് സഹായിക്കണം. അല്ലെങ്കില്‍ എല്ലാം ഞാന്‍ വിളിച്ചു പറയും ‘ എന്നായിരുന്നു കത്തിലെ മുന്നറിയിപ്പ്. കൂടെ ജയിലില്‍ കിടന്നിരുന്ന സഹതടവുകാരന്റെ കൈവശം കൊടുത്തയച്ച കത്ത് പൊലീസിന് ലഭിക്കുകയായിരുന്നു . ഇതോടെ അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയായിരുന്ന കേസില്‍ വീണ്ടും വിശദമായ അന്വേഷണത്തിനാണ് കളമൊരുങ്ങുന്നത് . കത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം തന്നെയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. സംവിധായകന്‍, നടന്‍ എന്നിവരുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും ഫോണ്‍ വിശദാംശങ്ങളും പള്‍സര്‍ സുനി സഞ്ചരിച്ച ‘ലൊക്കേഷന്‍’ കേന്ദ്രീകരിച്ച പരിശോധനയും പൊലീസ് ആരംഭിച്ചുകഴിഞ്ഞു . മുന്‍പ് ചാര്‍ളി എന്ന സുഹൃത്തില്‍ നിന്നും അമ്പതിനായിരം രൂപ കടം ചോദിച്ചപ്പോള്‍ പ്രമുഖ നടന്‍ പറഞ്ഞിട്ടാണ് താന്‍ ഈ കൃത്യം ചെയ്തതെന്ന് സുനി പറഞ്ഞിരുന്നു . എന്നാല്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇങ്ങനെ പറഞ്ഞത് പത്രങ്ങളില്‍ നടന്റെ പേര് വന്നുകൊണ്ടിരുന്നതിനാലാണെന്നാണ് സുനി പറഞ്ഞത് അതുകൊണ്ട് തന്നെ ഇപ്പോള്‍ വീണ്ടും നടനെയും സുഹൃത്തായ സംവിധായകനെയും കേസിലേയ്ക്ക് വലിച്ചിഴക്കുന്നത് സുനിയുടെ തന്ത്രമാണോ എന്നതും പോലീസ് സംശയിക്കുന്നുണ്ട് . കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രമുഖ നടി തൃശൂരില്‍ നിന്നും എറണാകുളത്തേക്കുള്ള യാത്രക്കിടെ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ പീഡിപ്പിക്കപ്പെട്ടത്. കേസ് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു . സിനിമയില്‍ തനിക്ക് ശത്രുക്കളുണ്ടെന്നു ആക്രമിക്കപെട്ട നടി സംഭവത്തിനു മുന്‍പും പിന്‍പും അഭിമുഖങ്ങളില്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട് . സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന നിലപാടുമായി നടിയുടെ അടുത്ത സുഹൃത്തായ മഞ്ജു വാര്യറും രംഗത്ത് വന്നിരുന്നു .