കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമണത്തിനിരയാക്കിയ കേസ് ക്ലൈമാക്‌സിലേക്കെന്നു സൂചന. കേസിലെ മുഖ്യപ്രതികളായ പള്‍സര്‍ സുനില്‍,  മാര്‍ട്ടിന്‍, തിരുവല്ല സ്വദേശി പ്രദീപ് എന്നിവര്‍ കോടതിയില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്താന്‍ ഒരുങ്ങുകയാണെന്നാണ് വിവരം.

മാര്‍ട്ടിന്‍, പ്രദീപ് എന്നിവരുടെ ജാമ്യാപേക്ഷ കോടതി ഇന്നലെ പരിഗണിക്കാനിരുന്നതാണ്. ഹര്‍ജിയിലെ വാദത്തിനിടയില്‍ ഇവര്‍ കേസിന്റെ ഇതുവരെ പുറത്തുവരാത്ത ഗൂഢാലോചന സംബന്ധിച്ച വിശദാംശങ്ങള്‍ കോടതിയില്‍ വെളിപ്പെടുത്തുമെന്നായിരുന്നു സൂചന.

എന്നാല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നലെ കേസില്‍ വാദം കേട്ടില്ല. തുടര്‍ന്ന് ജാമ്യ ഹര്‍ജിയിലെ വാദം 17 ലേക്കു മാറ്റുകയായിരുന്നു. ഫെബ്രുവരി 17നാണ് ഇവര്‍ നടിയെ തട്ടിക്കൊണ്ടു പോയത്. ഒരു മാസത്തിനു ശേഷം ഏപ്രില്‍ 18ന് ഇവരടക്കം ഏഴു പ്രതികള്‍ക്കെതിരെ കുറ്റപത്രവും സമര്‍പ്പിച്ചതോടെയാണ് പ്രതികള്‍ക്കു ജാമ്യം ലഭിക്കാത്ത സാഹചര്യമുണ്ടായത്. എന്നാല്‍ കേസില്‍ ഗൂഢാലോചന നടത്തിയവര്‍ പ്രതിസ്ഥാനത്തു വരാതെ ഇപ്പോഴും നിയമത്തിനു പുറത്തു നില്‍ക്കുന്നുവെന്ന നിലപാടാണു പ്രതികള്‍ കോടതി മുന്‍പാകെ ഉന്നയിക്കാന്‍ ഒരുങ്ങുന്നത്.

കേസിലെ ക്വട്ടേഷന്‍ സാധ്യത സംബന്ധിച്ച് അതിക്രമത്തിന് ഇരയായ നടിയും അവരുടെ അടുത്ത സുഹൃത്തുക്കളും ആദ്യം മുതല്‍ സ്വീകരിച്ച നിലപാടു ശരിവയ്ക്കുന്ന നീക്കമാണു പ്രതികളുടെ ഭാഗത്തു നിന്ന് ഇപ്പോഴുണ്ടാകുന്നത്. എന്നാല്‍ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 17നു പ്രതികളുടെ ജാമ്യാപേക്ഷയില്‍ നടക്കുന്ന വാദം കേസില്‍ നിര്‍ണായകമാവും. പ്രതികളുടെ ഇപ്പോഴത്തെ നീക്കം വിലപേശല്‍ തന്ത്രമാണെന്നാണ് പോലീസ് വിശ്വസിക്കുന്നത്.