ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു എസ് :- ജോണി ഡെപ്പ് ഫയൽചെയ്ത മാനനഷ്ടക്കേസിൽ ബുധനാഴ്ച ആംബർ ഹേർഡ് തന്റെ ഭാഗം കോടതിക്ക് മുൻപിൽ വെളിപ്പെടുത്തിയിരിക്കുകയാണ്. ഡെപ്പുമായുള്ള ബന്ധത്തിൽ താനനുഭവിച്ച ശാരീരിക പീഡനങ്ങളെ സംബന്ധിച്ച് അവർ കോടതിക്ക് മുൻപിൽ തുറന്നു പറഞ്ഞതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. മറ്റ് സ്ത്രീകളുമായി ബന്ധം പുലർത്തുന്നതായി താൻ കുറ്റപ്പെടുത്തിയപ്പോൾ, തന്നെ വസ്ത്രമഴിച്ച് നഗ്നയാക്കി തന്റെ ശരീരത്തിൽ കൊക്കയിൻ ഉണ്ടോയെന്ന് അദ്ദേഹം പരിശോധിച്ചതായി ഹെഡ്‌ കുറ്റപ്പെടുത്തി. വെർജീനിയയിലെ ഫെയർഫാക്സ് കോടതിയാണ് ഇവർ തമ്മിലുള്ള വാദം കേൾക്കുന്നത്. 2018 വാഷിംഗ്ടൺ പോസ്റ്റിലെ ഓ – പെടിൽ ആംബർ ഹേർഡ് പ്രസിദ്ധീകരിച്ച ലേഖനത്തിൽ താൻ ഗാർഹിക പീഡനത്തിന് ഒരു ഇരയാണെന്ന് തുറന്നു പറഞ്ഞതിനെ തുടർന്നാണ് ഇവർ തമ്മിലുള്ള പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ഇതിനെ തുടർന്ന് ജോണി ഡെപ്പ് ആംബർ ഹേർഡിനെതിരെ 50 മില്യൺ ഡോളറിന്റെ മാനനഷ്ട കേസ് ഫയൽ ചെയ്തിരുന്നു. ഇതിനെത്തുടർന്ന് ആംബർ ഹേർഡ് ഡെപ്പിനെതിരെ 100 മില്ല്യൻ ഡോളറിന്റെ കേസും ഫയൽ ചെയ്തു. എന്നാൽ താൻ ഒരുതരത്തിലും ഹെഡിനെ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല എന്നാണ് ഡെപ്പ് വ്യക്തമാക്കുന്നത്. വിവാഹത്തിന്റെ തുടക്കത്തിൽ നിലനിന്നിരുന്ന സന്തോഷങ്ങൾ ഒന്നുംതന്നെ പിന്നെ തങ്ങളുടെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല എന്ന് ഹേർഡ് കോടതിയിൽ വ്യക്തമാക്കി.

ഡെപ്പിന്റെ മുൻ കാമുകിയുടെ പേര് വെളിപ്പെടുത്തുന്ന ഒരു ടാറ്റുവിനെ സംബന്ധിച്ച് താൻ പരിഹസിച്ചപ്പോൾ, തന്റെ മുഖത്തോടാണ് അദ്ദേഹം പ്രതിഷേധം വ്യക്തമാക്കിയതെന്ന് ഹേർഡ് വ്യക്തമാക്കി. 2015 ലാണ് ഇരുവരും വിവാഹിതരായത്. നിരവധി തവണ തന്നെ ശാരീരികമായി വളരെ ക്രൂരമായ രീതിയിൽ ഉപദ്രവിച്ചതായി കണ്ണീരോടെ ആംബർ ഹേർഡ് കോടതിയിൽ വ്യക്തമാക്കി.