തിരുവനന്തപുരത്ത് സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ച സംഭവത്തില്‍ എഡിജിപി ബി സന്ധ്യക്കെതിരേ ആരോപണമുന്നയിച്ച് പിസി ജോര്‍ജ് എംഎല്‍എ. എഡിജിപി സന്ധ്യയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു സംഭവമെന്നും ഇതില്‍ സന്ധ്യയ്ക്കുള്ള പങ്ക് അന്വേഷിക്കണമെന്നും പിസി ജോര്‍ജ് പത്തനംതിട്ടയില്‍ പറഞ്ഞു.

കൊച്ചിയില്‍ നടി പീഡിപ്പിക്കപ്പെട്ട കേസില്‍ നടിക്കെതിരേ പിസി ജോര്‍ജ് വീണ്ടും പരാമര്‍ശം നടത്തി. നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ഡ്രൈവര്‍ പള്‍സര്‍ സുനി നേരത്തെ ഗോവയിലെ ഷൂട്ടിംഗില്‍ ആക്രമിക്കപ്പെട്ട നടിയുടെ ഡ്രൈവറായിരുന്നു. പീഡിപ്പിക്കണമെങ്കില്‍ ഗോവ ട്രിപ്പില്‍ വെച്ച് തന്നെ പള്‍സറിന് പീഡിപ്പിക്കാമായിരുന്നുവെന്ന് പിസി ജോര്‍ജ് പറഞ്ഞു. ദിലീപിന് നാലുവര്‍ഷം മുന്‍പത്തെ സംഭവത്തിലുള്ള പ്രതികാരമാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന വാദം ഒരുവിധത്തിലും വിശ്വസനീയമല്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.

കേരളത്തിലില്‍ നിയമ -വക്കീല്‍ മാഫിയയാണ് നിലനില്‍ക്കുന്നതെന്നും പിസി ജോര്‍ജ് ആരോപിച്ചു. തൃശൂരില്‍ കൊല്ലപ്പെട്ട റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന്‍ രാജീവിന്റെ വധത്തില്‍ പ്രമുഖ അഭിഭാഷകന്‍ സിപി ഉദയഭാനുവിന് പങ്കുണ്ടെന്ന ആരോപണത്തെക്കുറിച്ചായിരുന്നു ജോര്‍ജിന്റെ പ്രതികരണം. വക്കീലന്മാരില്‍ ഭൂരിപക്ഷവും ഭൂമാഫിയയുടെ വക്താക്കളാണെന്ന് പിസി ജോര്‍ജ് ആരോപിച്ചു.റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരന്റ കൊലപാതകകേസ് അന്വേഷണം സിബിഐക്ക് വിടണമെന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു.