വധഗൂഢാലോചന കേസില്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരിച്ച് നടന്റെ അഭിഭാഷകന്‍ രാമന്‍പിള്ള. സത്യം ജയിച്ചുവെന്ന് രാമന്‍പിള്ള പറഞ്ഞു. അതേസമയം പ്രോസിക്യൂഷന്‍ സുപ്രിംകോടതിയെ സമീപിക്കുമെന്നാണ് വിവരം. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്നാണ് അന്വേഷണ സംഘം പറയുന്നത്.

കേസില്‍ ഉപാധികളോടെയാണ് ദിലീപിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.
അന്വേഷണ ഉദ്യോസ്ഥരുമായി പ്രതികള്‍ സഹകരിക്കണമെന്നും പാസ്‌പോര്‍ട്ട് കോടതിയെ ഏല്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കെട്ടിച്ചമച്ച ആരോപണങ്ങളെന്ന് വ്യക്തമാക്കി ദിലീപ് നല്‍കിയ മറുപടി പരിഗണിച്ചായിരുന്നു കോടതിയുടെ വിധി. മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദത്തിന് പിന്നാലെ പ്രോസിക്യൂഷന്‍ രേഖാമൂലം കോടതിയില്‍ ചില കാര്യങ്ങള്‍ എഴുതി നല്‍കിയിരുന്നു. ഇതിലാണ് ദിലീപടക്കമുളളവര്‍ക്കെതിരെ തെളിവുകള്‍ നിരത്തിയത്. എന്നാല്‍ കോടതി ദിലീപിന്റെ വാദങ്ങളെ മുഖവിലക്കെടുത്തുകൊണ്ട് കോടതി വിധിപ്രസ്താവം നടത്തുകയായിരുന്നു.

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ ദിലീപിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി അന്വേഷണ സംഘം രാവിലെ മുതല്‍ വീടിന് സമീപത്തുണ്ടായിരുന്നു. ദിലീപിന്റെ പദ്മസരോവരം വീടിന് സമീപത്തായി നിരവധി പൊലീസ് ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ വീടിന് മുന്നിലും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കാത്തിരുന്നിരുന്നു. എന്നാല്‍ കോടതി വിധി വന്നതോടെ രണ്ടിടത്ത് നിന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പിന്‍വലിഞ്ഞു.