വിവാഹ ചടങ്ങിനിടെ വധുവിന്റെ അനുജത്തിക്ക് താലി ചാര്‍ത്തിയ വരനാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഇത്വ ജില്ലയിലെ ബര്‍ത്താനയിലെ സംസപൂരിലാണ് നടകീയ സംഭവ വികാസങ്ങള്‍ അരങ്ങേറിയത്. മനോജ് കുമാര്‍ ആണ് വധുവിന്റെ അനുയത്തിയെ വിവാഹം കഴിച്ചത്.

സുരഭി എന്ന പെണ്‍കുട്ടിയായിരുന്നു വധു. വിവാഹ ചടങ്ങുകള്‍ നടക്കുന്ന വേളയില്‍ സുരഭി കുഴഞ്ഞു വീണ് മരിച്ചതോടെയാണ് അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്. വിവാഹ ചടങ്ങുകളുടെ പൂര്‍ത്തീകരണമെന്ന നിലയ്ക്ക് അഗ്‌നിയെ വലംവയ്ക്കുമ്പോഴായിരുന്നു സുരഭി കുഴഞ്ഞു വീണത്. പെട്ടെന്ന് തന്നെ ഡോക്ടറെ വിളിച്ചു വരുത്തി. എന്നാല്‍ സുരഭി മരണത്തിന് കീഴടങ്ങിയിരുന്നു.

മരണത്തിന് ഇടയായത് ഹൃദയാഘാതമാണെന്ന് കണ്ടെത്തി. ഇതോടെ പാതിവഴിക്ക് വിവാഹം നിലയ്ക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സുരഭിയുടെ അനുജത്തിയെ വധുവായി തീരുമാനിച്ചതും ശേഷം വിവാഹം നടത്തിയതും. അനുജത്തി നിഷയെ വിവാഹം കഴിക്കാന്‍ ഇരുവീട്ടുകാരും സമ്മതം മൂളിയതോടെ മരിച്ച സുരഭിയുടെ മൃതദേഹം മുറിക്കുള്ളില്‍ സൂക്ഷിച്ച് നിഷയുമായുള്ള വിവാഹം നടത്തിയത്. തുടര്‍ന്ന് വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷമാണ് സുരഭിയുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്.