ആക്രിവിലക്ക് ലേലത്തിൽ വാങ്ങിയ വിമാനം റോഡുമാർഗം കൊച്ചിയിലേക്ക് ​കൊണ്ടുപോകവെ ചവറ പാലത്തിൽ കുടുങ്ങി. തിരുവനന്തപുരത്തുനിന്ന്‌ വിമാനവും വഹിച്ചെത്തിയ ട്രെയിലർ ലോറിയുടെ ടയർ പഞ്ചറായി ചവറ പാലത്തിൽ കുടുങ്ങുകയായിരുന്നു.

ഇന്നലെ കൊല്ലം ബൈപാസിൽ കുരീപ്പുഴ ടോൾ പ്ലാസ കടക്കാനാകാതെയും ട്രെയിലർ കുടുങ്ങിയിരുന്നു. കൊച്ചി ഭാഗത്തേക്കു പോകാൻ രാവിലെ എത്തിയ ട്രെയിലർ വിമാനവുമായി ടോൾ പ്ലാസ കടക്കാൻ കഴിയാത്തതിനാൽ റോഡിന്റെ വശത്ത്‌ നിർത്തിയിട്ടു. റോഡരികിൽ കിടന്ന വിമാനം കാണാൻ നാട്ടുകാർ കൂട്ടമായെത്തിയതോടെ ഗതാഗതക്കുരുക് ഉണ്ടാവുകയും പൊലീസ് ഇടപെട്ട് ടോൾ പ്ലാസയുടെ വശത്തുകൂടി ഒരുവിധം ട്രെയിലർ കടത്തിവിടുകയുമായിരുന്നു. ഇതിനുപിന്നാലെയാണ് കുരീപ്പുഴ – കാവനാട് പാലം കയറുന്നതിനു മുമ്പേ ട്രെയിലറിന്റെ ടയർ പഞ്ചറായി വീണ്ടും റോഡിൽ കുടുങ്ങിയത്.

30 വര്‍ഷം ആകാശത്ത് പറന്നുനടന്ന എയര്‍ ബസ് എ-320 വിമാനമാണ് കാലഹരണപ്പെട്ടതോടെ ഹൈദ്രാബാദ് സ്വദേശി ജോഗിന്ദര്‍ സിംഗ് 75 ലക്ഷം രൂപക്ക് ലേലത്തില്‍ വാങ്ങിയത്. 2018 മുതല്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ ഹാങ്ങര്‍ യൂണിറ്റിന് സമീപം നിർത്തിയിട്ടിരിക്കുകയായിരുന്നു. പൂര്‍ണമായും ഉപയോഗ ശൂന്യമായതോടെയാണ് വിമാനം ആക്ണ്‍വിലക്ക് വില്‍ക്കാന്‍ എയർ ഇന്ത്യ എന്‍ജിനിയറിംഗ് വിഭാഗം തീരുമാനിച്ചത്.

വിമാനംപൊളിക്കാനായി ജോഗിന്ദര്‍ സിങ് നാല് ഭാഗങ്ങളാക്കി ട്രെയിലറുകളിൽ കൊണ്ടുപോകുമ്പോഴാണ് വഴിയിൽ കുടുങ്ങിയത്‌. കഴിഞ്ഞ ദിവസം വിമാനത്തിന്റെ ചിറക് കൊണ്ടുപോയ ട്രെയിലർ ലോറി തട്ടി കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപെട്ടിരുന്നു.