ഐശ്വര്യ റായ് തന്റെ അമ്മയാണെന്ന വാദവുമായി രംഗത്ത് വന്ന വിശാഖപട്ടണം സ്വദേശിയായ സന്ദീപ് കുമാറിന് ഇത്തരം മാനസിക പ്രശ്‌നങ്ങള്‍ മുമ്പും ഉള്ളതായാണ് റിപ്പോര്‍ട്ട്. ഐശ്വര്യ റായ് ആണ് തന്‍റെ അമ്മ എന്നവകാശപ്പെട്ട യുവാവ് അതിന് തക്കതായ തെളിവുകള്‍ കൈവശമുണ്ടെന്നും പറഞ്ഞായിരുന്നു രംഗത്ത് എത്തിയത്.

എന്നാല്‍ ഐശ്വര്യയുടെ ഒരു പരാതി ലഭിച്ചാല്‍ ഇയാള്‍ക്കെതിരെ കേസെടുക്കാം എന്ന നിലപാടിലാണ് വിശാഖപ്പട്ടണം പൊലീസ്. പക്ഷെ ഐശ്വര്യ ഇതുവരെ ഇതിനെതിരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. ഐശ്വര്യയുടെ മകനാണെന്ന് പറഞ്ഞ് രംഗത്ത് വരുന്നതിന് കുറച്ച് കാലം മുന്‍പ് എ.ആര്‍ റഹ്മാന്റെ ശിഷ്യനാണ് താനെന്ന് ഈ യുവാവ് അവകാശപ്പെട്ടിരുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം ആന്ധ്രയിലെ ഒരു ബസ് കണ്ടക്ടറുടെ മകനാണ് സന്ദീപ്. പഠനത്തില്‍ മിടുക്കനായിരുന്ന അയാള്‍ ഇന്ന് മദ്യത്തിന് അടിമയാണെന്ന് പൊലീസ് പറയുന്നു.

1988ല്‍ ലണ്ടനില്‍ വച്ച് ഐ.വി.എഫ് ചികിത്സയിലൂടെയാണ് താന്‍ ജനിച്ചതെന്നും രണ്ടു വയസ്സ് വരെ ഐശ്വര്യ റായിയുടെ മാതാപിതാക്കളുടെ കൂടെ വളര്‍ന്ന താന്‍ 27 വയസ്സുവരെ ആന്ധ്രയിലെ ചോളപുരത്തായിരുന്നുവെന്നും യുവാവ് അവകാശപ്പെട്ടിരുന്നു. ‘അമ്മ’യുടെ കൂടെ താമസിക്കണമെന്നാണ് സന്ദീപിന്റെ ആഗ്രഹം.