ആത്മഹത്യ ചെയ്യാൻ റെയിൽവേ പാളത്തിൽ കിടന്ന യുവാവിനെ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി. ഭാര്യയുമായി പിണങ്ങി ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച് പുറപ്പെട്ട യുവാവിനാണ് സെൽഫിയിലൂടെ പുതുജീവൻ ലഭിച്ചത്. ചങ്ങനാശേരിക്കു സമീപത്തു വച്ചായിരുന്നു സംഭവം. വീട്ടിൽ നിന്നും പിണങ്ങി ഇറങ്ങിയ യുവാവ് താൻ മരിക്കാൻ പോകുന്നു എന്നറിയിച്ച് റെയിൽവേ പാളത്തിൽ കിടക്കുന്ന സെൽഫി സുഹൃത്തുക്കൾക്ക് ഫോണിൽ സന്ദേശമായി അയച്ചു കൊടുത്തതോടെയാണ് സംഭവങ്ങളുടെ തുടക്കം.

സന്ദേശം കണ്ട് പരിഭ്രാന്തരായി പല വഴിക്ക് അന്വേഷണത്തിനായി സുഹൃത്തുക്കൾ പോയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. ഫോട്ടോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ യുവാവ് കിടന്നിരുന്ന റെയിൽവേ പാളത്തിനു സമീപമുള്ള മൈൽക്കുറ്റിയുടെ നമ്പർ ചിലരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ റെയിൽവേ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് മൈൽക്കുറ്റി കണ്ടെത്താനായി ശ്രമം.

ഇതിനിടയിൽ കേരള എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന ചങ്ങനാശേരി സ്വദേശിയായ ഒരാൾക്കും സുഹൃത്തിന്റെ ഫോണിൽ നിന്നു സെൽഫി സന്ദേശം ഫോർവേഡ് ചെയ്തു കിട്ടിയിരുന്നു. തിരുവല്ലയിൽ ട്രെയിൻ നിർത്തിയപ്പോൾ ഇയാൾ ലോക്കോ പൈലറ്റിന്റെ അടുത്തെത്തി മൈൽക്കുറ്റിയുടെ നമ്പരിനെക്കുറിച്ചും ആത്മഹത്യ ചെയ്യാൻ കിടക്കുന്ന യുവാവിനക്കുറിച്ചും സൂചന നൽകി.

ഫോട്ടോയിൽ കണ്ട മൈൽക്കുറ്റിയുടെ സമീപം ട്രെയിൻ എത്തുന്നതിനു മിനിറ്റുകൾക്കു മുൻപ് പാളത്തിന്റെ നടുവിൽ കിടന്നിരുന്ന യുവാവിനെ സുഹൃത്തുക്കൾ കണ്ടെത്തി. ട്രെയിൻ തട്ടാതിരിക്കാൻ യുവാവിനെ തള്ളി മാറ്റിയതാവട്ടെ അടുത്തുള്ള കണ്ടത്തിലേക്കും. നിമിഷങ്ങളുടെ വ്യത്യാസത്തിൽ ദുരന്തം വഴി മാറി. യുവാവിനെ സുഹൃത്തുക്കൾ പൊലീസിൽ ഏൽപിച്ചു.