കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ ആദര്‍ശധീരതയെയും വ്യക്തിജീവിതത്തെയും താന്‍ എല്ലാക്കാലവും ബഹുമാനിച്ചിരുന്നുവെന്ന് സിപിഎം നേതാവ് വൈക്കം വിശ്വന്‍. പ്രതിപക്ഷത്ത് ഏറ്റവും ആദരമുള്ള നേതാവ് ആരാണെന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേയുള്ളൂ ‘എകെ ആന്റണി’ എന്നാണെന്നും വൈക്കം വിശ്വന്‍ പറയുന്നു. മാധ്യമം വാരികയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വൈക്കം വിശ്വന്റെ വെളിപ്പെടുത്തല്‍.

തങ്ങളുടെ മഹാരാജാസ് കോളേജ് പഠനകാലത്ത് സംഘടനാമികവിലും നേതൃപാടവത്തിലും വയലാര്‍ രവിയായിരുന്നു കെ എസ് യുവിന്റെ തുറുപ്പുശീട്ട്. പക്ഷെ നേതാവിന്റെ പരിവേഷവും അംഗീകാരവും എന്നും എകെ ആന്റണിക്കായിരുന്നു. എകെ ആന്റണിയെ കഴിവുള്ള ഒരു നേതാവായി ഒരിക്കലും താന്‍ കണ്ടിട്ടില്ലെന്നും വൈക്കം വിശ്വന്‍ പറയുന്നു.

മഹാരാജാസില്‍ പൂര്‍വവിദ്യാര്‍ത്ഥി സമ്മേളനത്തില്‍ എന്റെ സാന്നിധ്യത്തില്‍ ആന്റണി പ്രസംഗിച്ചു. “അന്നും ഇന്നും വൈക്കം വിശ്വന്‍ ഉജ്ജ്വല പ്രാസംഗികന്‍. എനിക്കാണെങ്കില്‍ അന്നും ഇന്നും പ്രസംഗിക്കാന്‍ അറിയുകയുമില്ല”. പക്ഷെ എകെ ആന്റണി സസ്യഭുക്കാണെന്ന് അദ്ദേഹമോ സഹപ്രവര്‍ത്തകരോ പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല. കാരണമുണ്ട്. സ്വാതന്ത്ര്യ സമര സേനാനി ചന്ദ്രഹാസന്‍ സാര്‍ ആയിരുന്നു അന്ന് മഹാരാജസ് കോളേജ് പ്രിന്‍സിപ്പല്‍. കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥികള്‍ കോളേജില്‍ തല്ലുണ്ടാക്കിയാല്‍ അടികൂടിയവരെ ചന്ദ്രഹാസന്‍ സാര്‍ തന്റെ ഓഫീസില്‍ വിളിച്ചുവരുത്തും. കെ എം റോയിയുടെ കെഎസ്പി വിദ്യാര്‍ത്ഥികളും തല്ലുണ്ടാക്കാന്‍ മിടുക്കന്മാരായിരുന്നു. അടിയൊക്കെ തീര്‍ന്നു ഇനി വൈരാഗ്യമൊന്നും മനസില്‍ വയ്ക്കരുത് രണ്ടു കൂട്ടരും ഒരുമിച്ച് പോയി കാപ്പികുടിക്കെന്നൊക്കെ പറഞ്ഞ് അദ്ദേഹം ഹോട്ടലിലേക്ക് കത്തുതരും. പണം പിന്നീട് നല്‍കും.

പിന്നെ സംവാദം വുഡ്‌ലാന്‍ഡ്‌സില്‍ പോയി സസ്യാഹാരം കഴിക്കണോ, ടെര്‍മിനസില്‍ പോയി മാംസാഹാരം കഴിക്കണോ എന്നതിനെ ചൊല്ലിയാണ്. ഭൂരിപക്ഷം ടെര്‍മിനസ് മതിയെന്ന് പറയും. അതോടെ രാഷ്ട്രീയം മറക്കും. ഒരുമിച്ച് ഒറ്റപ്പോക്കാണ്. അന്ന് എകെ ആന്റണി ടെര്‍മിനസില്‍ നിന്നും മാംസാഹാരം കഴിച്ചിട്ടുണ്ട്.

ആന്റണിയോടും വയലാര്‍ രവിയോടും പി സി ചാക്കോയോടുമുള്ള സൗഹൃദം ഉമ്മന്‍ ചാണ്ടിയോട് ഇല്ലായിരുന്നെന്നും വൈക്കം വിശ്വന്‍ പറയുന്നു. സോളാര്‍ കേസ് വരുമ്പോള്‍ താന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ആയിരുന്നെന്നും സരിതയെ ടിവിയില്‍ അല്ലാതെ കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പക്ഷെ അവര്‍ വ്യക്തതയോടെയാണ് ആരോപണങ്ങള്‍ നിരത്തിയത്. ഉമ്മന്‍ ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടി നല്ല ആശയമായിരുന്നു. പക്ഷേ, അവശരായ ആളുകള്‍ക്കും വൈകല്യമുള്ളവര്‍ക്കും സഹായം നല്‍കാന്‍ അവരെ വേദിയിലെത്തിച്ച നടപടി ഒഴിവാക്കാമായിരുന്നെന്നും വൈക്കം വിശ്വന്‍ ചൂണ്ടിക്കാട്ടുന്നു.