ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : റഷ്യ – യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടനിലെ ശരാശരി എനർജി ബില്ലുകൾ പ്രതിവർഷം £5,000 വരെ ഉയർന്നേക്കാമെന്ന് പ്രവചനം. യുദ്ധം ഗ്യാസ് വിതരണത്തെ തടസ്സപ്പെടുത്തുന്നത് തുടരുകയാണെങ്കിൽ ബില്ലുകളിൽ വലിയ വർധനവ് ഉണ്ടാകുമെന്ന് മന്ത്രിമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒക്ടോബറിൽ പ്രൈസ് ക്യാപ് £2,400 ആയി ഉയരാൻ സാധ്യതയുണ്ടെന്ന് ഓഫ്ജെം മന്ത്രിമാരോട് അറിയിച്ചു. ഇപ്പോൾ തന്നെ ജീവിക്കാൻ ബുദ്ധിമുട്ടുന്ന കുടുംബങ്ങളെ ഗുരുതര പ്രതിസന്ധിയിലാക്കുന്ന വില വർദ്ധനയാണ് വരാൻ പോകുന്നതെന്നാണ് പ്രവചനം.

ഊർജ വില വീണ്ടും ഗണ്യമായി ഉയരുകയാണെങ്കിൽ ഋഷി സുനക്ക് അനിവാര്യമായും കൂടുതൽ സാമ്പത്തിക സഹായം നൽകേണ്ടിവരുമെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിൽ എനർജി പ്രൈസ് ക്യാപ് 1,277 പൗണ്ട് ആയി ഉയർന്നു. യുദ്ധവും കോവിഡിൽ നിന്നുള്ള തിരിച്ചുവരവും കാരണം ഈ മാസം അത് 1,971 പൗണ്ടിലെത്തി.

പ്രൈസ് ക്യാപിൽ ഈ മാസം ഉണ്ടാകുന്ന 700 പൗണ്ട് വർദ്ധനയെ പ്രതിരോധിക്കുന്നതിനായി ചാൻസലർ 200 പൗണ്ട് എനർജി ‘റിബേറ്റ്’ അംഗീകരിച്ചിട്ടുണ്ട്. എന്നാലും ഇത് പര്യാപ്തമല്ലെന്ന് വിമർശകർ ചൂണ്ടിക്കാട്ടി. അടുത്ത വില പരിധി ഓഗസ്റ്റിൽ ഓഫ്ജെം നിശ്ചയിക്കുകയും ഒക്ടോബറിൽ പ്രാബല്യത്തിൽ വരികയും ചെയ്യും.