മറുനാടൻ മലയാളിക്ക് കനത്ത തിരിച്ചടിയായി എം എ യൂസഫലിക്കെതിരായ വാർത്തകൾ നീക്കണമെന്ന് ദില്ലി ഹൈക്കോടതി. ഉള്ളടക്കം നീക്കം ചെയ്തില്ലെങ്കിൽ അടുത്ത വാദം കേൾക്കുന്നത് വരെ ചാനൽ നിർത്തിവയ്ക്കാനുള്ള നിർദ്ദേശം ഗൂഗിളിനും യൂട്യൂബിനും കോടതി നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് മറുനാടൻ മലയാളിക്ക് ഹൈക്കോടതി സമൻസ് അയച്ചിട്ടുണ്ട്. ലുലു ഗ്രൂപ്പിനും എം എ യൂസഫലിക്കുമെതിരായ അപകീർത്തികരമായ ഉള്ളടക്കങ്ങൾ അടങ്ങിയ എല്ലാ വീഡിയോകളും പിൻവലിക്കാൻ മറുനാടൻ മലയാളിക്ക് 24 മണിക്കൂർ സമയമാണ് ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്.

കേസ് ഇനി പരിഗണിക്കുന്നത് വരെ യൂസഫലിക്കോ ലുലു ഗ്രൂപ്പിനോയെതിരായ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ മറുനാടൻ മലയാളിയെ ഹൈക്കോടതി വിലക്കിയിട്ടുണ്ട്. പലപ്പോഴായി വിവിധ കോടതികൾ വിലക്കിയിട്ടും ലുലു ഗ്രൂപ്പിനെതിരായ വ്യാജ വാർത്തകൾ മറുനാടൻ മലയാളി പ്രസിദ്ധീകരിച്ചെന്ന് യൂസഫലിക്കു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായിരുന്ന മുകുൾ റോത്തഗി ആരോപിച്ചു. എന്നാൽ, ഡൽഹി ഹൈക്കോടതിക്ക് യൂസഫലിയുടെ ഹർജി പരിഗണിക്കാൻ നിയമപരമായ അവകാശമില്ലെന്നായിരുന്നു മറുനാടൻ മലയാളിയുടെ വാദം. ഈ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ചന്ദ്രധാരി സിംഗ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.