ന്യൂഡല്‍ഹി: പാലായിലെ നവകേരള സദസില്‍ താന്‍ ഉന്നയിച്ച മൂന്ന് ആവശ്യങ്ങളും അനുഭാവപൂര്‍വം പരിഗണിച്ച് പരിഹാരം കണ്ടെത്തിയ സംസ്ഥാന സര്‍ക്കാരിനോട് നന്ദി രേഖപ്പെടുത്തുന്നതായി തോമസ് ചാഴികാടന്‍ എംപി. റബറിന്റെ വിലസ്ഥിരതാ ഫണ്ട്, പാലായിലെ സിന്തറ്റിക് ട്രാക് സ്റ്റേഡിയത്തിന്റെ പുനരുദ്ധാരണം, ചേര്‍പ്പുങ്കല്‍ പാലത്തിന്റെ പൂര്‍ത്തീകരണം എന്നീ വിഷയങ്ങളാണ് നവകേരള സദസ്സില്‍ താന്‍ ഉന്നയിച്ചത്. ഇതു മൂന്നും സര്‍ക്കാര്‍ നടപ്പാക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റില്‍ റബറിന്റെ വിലസ്ഥിരതാ ഫണ്ട് 180 ആക്കി ഉയര്‍ത്തി. ചെറുതെങ്കിലും സാമ്പത്തിക ഞെരുക്കത്തിനിടെ ഇത്തരമൊരു തീരുമാനം എടുത്തത് ഇടതു മുന്നണിയുടെ കര്‍ഷകരോടുള്ള പ്രതിബദ്ധതയുടെ ഉദാഹരണമാണ്. പാലായിലെ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിന്റെ പുനുരദ്ധാരണത്തിന് ഏഴു കോടി രൂപയാണ് ആവശ്യപ്പെട്ടത്. ഈ തുക മുഴുവനും ബജറ്റിലൂടെ അനുവദിച്ചു. ചേര്‍പ്പുങ്കല്‍ പാലത്തിന്റെ നിര്‍മാണത്തിന് ഉണ്ടായ തടസങ്ങള്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നേരിട്ട് ഇടപെട്ട് നീക്കി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയെന്നും തോമസ് ചാഴികാടന്‍ എംപി ചൂണ്ടിക്കാട്ടി.