വാഷിങ്ടണ്‍: യുനസ്‌കോ (യുണൈറ്റഡ് നേഷന്‍സ് എഡ്യൂക്കേഷണല്‍, സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍) യില്‍നിന്ന് പിന്മാറുകയാണെന്ന് അമേരിക്ക. ഇസ്രായേല്‍ വിരുദ്ധ നിലപാട് യുനസ്‌കോ സ്വീകരിക്കുന്നുവെന്ന് ആരോപിച്ചാണ് പിന്മാറ്റം. യു.എസ് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

യുനസ്‌കോയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് 2011 ല്‍ അമേരിക്ക നിര്‍ത്തിയിരുന്നു. പലസ്തീന്‍ അതോറിറ്റിയ്ക്ക് അനുകൂലമായ വോട്ടെടുപ്പ് നടന്നതിനെ തുടര്‍ന്നായിരുന്നു ഇത്. ഇസ്രയേല്‍ നേതാക്കള്‍ക്കെതിരായ പ്രമേയത്തെ തുടര്‍ന്ന് യുനസ്‌കോയില്‍നിന്ന് ഇസ്രേയേലിന്റെ പ്രതിനിധിയെനേരത്തെ അവര്‍ പിന്‍വലിച്ചിരുന്നു.

2011 ല്‍ പലസ്തീന് യുനസ്‌കോയില്‍ അംഗത്വം നല്‍കിയതിനെത്തുടര്‍ന്നുണ്ടായ അമേരിക്കയുടെ രോഷമാണ് വര്‍ഷങ്ങള്‍ക്കുശേഷം സംഘടനയില്‍നിന്ന് പിന്മാറുന്നതുവരെ എത്തിയത്. ഇസ്രയേലിന്റെ എതിര്‍പ്പ് അഗവണിച്ചാണ് പലസ്തീന് യുനസ്‌കോയില്‍ അംഗത്വം ലഭിച്ചത്. അമേരിക്കയുടെ തീരുമാനത്തില്‍ യുനസ്‌കോ മേധാവി ഐറിന ബോകോവ ഖേദം പ്രകടിപ്പിച്ചു.

യുനസ്‌കോയിലെ ബഹുസ്വരത നഷ്ടപ്പെടാന്‍ ഇത്തരം നീക്കങ്ങള്‍ ഇടയാക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
അമേരിക്കയുടെ പിന്മാറ്റം യുനസ്‌കോയ്ക്ക് കനത്ത ആഘാതമാകും. യുനസ്‌കോയുടെ നിയമപ്രകാരം 2018 ഡിസംബറോടെ മാത്രമെ പൂര്‍ണമായ പിന്മാറ്റം സാധ്യമാകൂ. അതുവരെ അമേരിക്കയ്ക്ക് അംഗമായിത്തന്നെ തുടരേണ്ടിവരുമെന്ന് എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.