ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത് ഒരുപക്ഷേ ലൈക്ക് ബട്ടന്‍ ആയിരിക്കും. ഈ ബട്ടന്‍ ജസ്റ്റിന്‍ റോസന്‍സ്റ്റീന്‍ എന്ന് എന്‍ജിനീയറാണ് അവതരിപ്പിച്ചത്. പോസ്റ്റുകള്‍ക്ക് അനുഭാവം അറിയിക്കാന്‍ ഉപയോഗിക്കുന്ന ഈ ബട്ടന്‍ പിന്നീട് പരിഷ്‌കരിച്ച് കുറച്ചു വകഭേദങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിരുന്നു. സോഷ്യല്‍ മീഡിയ ഉപയോഗം കൂടുതല്‍ വ്യാപിക്കുകയും ജനങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ചെലവഴിക്കുന്ന സമയം വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ ബട്ടനും വിപുലീകരിച്ചത്. എന്നാല്‍ ഈ ബട്ടന്‍ കണ്ടുപിടിച്ച റോസന്‍സ്റ്റീന്‍ ഇപ്പോള്‍ തന്റെ ഐഫോണില്‍ നിന്ന് ഫേസ്ബുക്ക് തന്നെ എടുത്തു കളഞ്ഞുവെന്നതാണ് പുതിയ വാര്‍ത്ത.

ഫേസ്ബുക്ക് മാത്രമല്ല, റെഡ്ഡിറ്റ്, സ്‌നാപ്പ്ചാറ്റ് തുടങ്ങിയവയില്‍ നിന്നും സ്വയം ബ്ലോക്ക് ചെയ്തിരിക്കുകയാണ് താനെന്ന് അദ്ദേഹം പറഞ്ഞതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫേസ്ബുക്ക് ഉപയോഗത്തിനും കര്‍ശനമായ സമയപരിധി നിശ്ചയിച്ചിരിക്കുകയാണ് താനെന്നും റോസന്‍സ്റ്റീന്‍ വെളിപ്പെടുത്തി. അടുത്തിടെ വാങ്ങിയ പുതിയ ഐഫോണില്‍ പുതിയ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാതിരിക്കാനുള്ള ഫീച്ചര്‍ ചേര്‍ക്കണമെന്ന് തന്റെ അസിസ്റ്റന്റിനോട് ആവശ്യപ്പെട്ടിരിക്കുകയാണേ്രത അദ്ദേഹം.

സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്ന സമയം കുറക്കാനാണ് റോസന്‍സ്റ്റീന്‍ ഈ കടുത്ത നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. കൂടുതല്‍ സമയം സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്നവരില്‍ വിഷാദരോഗം പോലെയുള്ള മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി 2016ല്‍ നടത്തിയ ഒരു പഠനത്തില്‍ വ്യക്തമായിരുന്നു. ഇന്‍സ്റ്റഗ്രാമിനാണേ്രത ഇത്തരത്തില്‍ ഏറ്റവും മോശം സ്വാധീനം യുവാക്കള്‍ക്കിടയില്‍ ഉണ്ടാക്കാന്‍ ഏറ്റവും കഴിവുള്ളത്.