ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ഗാസയിൽ ഹമാസിന്റെ പിടിയിലായിരിക്കെ അനുഭവിക്കേണ്ടി വന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ചും പീഡനങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് ഇസ്രായേലി യുവതിയും അഭിഭാഷകയുമായ അമിത് സൂസാന. ന്യൂയോർക്ക് ടൈംസിന് ചൊവ്വാഴ്ച നൽകിയ അഭിമുഖത്തിലാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം അവർ പൊതുജനങ്ങൾക്ക് മുൻപിൽ ആദ്യമായി വെളിപ്പെടുത്തിയത്. ഒക്ടോബർ 7 ന് കിബ്ബട്ട്സ് ക്ഫാർ ആസയിൽ നിന്നാണ് ഹമാസ് തന്നെ ബന്ദിയാക്കിയതെന്ന് അമിത് സൂസാന പറഞ്ഞു. കുറഞ്ഞത് 10 പേരെങ്കിലും ചേർന്ന് തന്നെ വീട്ടിൽ നിന്നും വലിച്ചിഴച്ച് കൊണ്ടുപോയതിനുശേഷം തനിക്ക് നേരിടേണ്ടി വന്നത് അസഹനീയമായ ദുരവസ്ഥകൾ ആയിരുന്നുവെന്ന് അവർ വ്യക്തമാക്കി. കാലിൽ ചങ്ങലയിട്ട് തന്നെ ഒരു മുറിയിൽ പൂട്ടിയിട്ടതായും, അതോടൊപ്പം തന്നെ ഹമാസിലെ ആളുകൾ പലപ്പോഴും തന്നെ ശാരീരികമായി ഉപദ്രവിച്ചിരുന്നതായും അവർ വ്യക്തമാക്കിയിട്ടുണ്ട്. ഒരു മാസത്തിനുശേഷം നവംബറിലാണ് പിന്നീട് അമിത് സൂസാനയെ മോചിപ്പിച്ചത്. മുഹമ്മദ് എന്ന് സ്വയം വിളിച്ച ഗാർഡ് തൻ്റെ നെറ്റിയിൽ തോക്ക് വച്ച ശേഷം മർദിക്കുകയും കിടപ്പുമുറിയിലേക്ക് വലിച്ചിഴയ്ക്കുകയും, ലൈംഗിക പ്രവർത്തിക്ക് നിർബന്ധിക്കുകയും ആയിരുന്നുവെന്ന് സൂസാന വെളിപ്പെടുത്തി. മോചിപ്പിച്ചതിനു ശേഷം സൂസാനയേ പരിശോധിച്ച ഡോക്ടർമാരോടും സമൂഹപ്രവർത്തകയോടും പറഞ്ഞ വിവരങ്ങളും അവരുടെ സാക്ഷിമൊഴിയും സൂസാനയുടെ വെളിപ്പെടുത്തലിനെ ശരിവെക്കുന്നതാണെന്ന് ടൈംസ് പത്രം വ്യക്തമാക്കി.

തടവിലായിരിക്കെ ഹമാസ് ഭീകരർ ലൈംഗികമായി പീഡിപ്പിച്ചതിനെക്കുറിച്ച് രക്ഷപ്പെട്ട ഒരാൾ സംസാരിക്കുന്നത് ഇത് ആദ്യമാണ്. ആക്രമണത്തിന് മുന്നോടിയായി, തൻ്റെ കാവൽക്കാരൻ ലൈംഗിക ജീവിതത്തെകുറിച്ചും ആർത്തവം എപ്പോഴാണെന്ന് സംബന്ധിച്ചും ഒക്കെ വ്യക്തിപരമായ ചോദ്യങ്ങൾ തന്നോട് ചോദിച്ചതായും സൂസാന പറഞ്ഞു. ഹമാസ് ബന്ധികളോട് നടത്തിയ ക്രൂരതകളെ ശരിവെക്കുന്നതാണ് സൂസനയുടെ ഈ വെളിപ്പെടുത്തൽ. ഇത്തരത്തിൽ പറയാൻ ആവാത്ത നിരവധി പേരാണ് ക്രൂരതകൾ സഹിച്ച് കഴിയുന്നതെന്നും സൂസാന പറഞ്ഞു.