ദക്ഷിണധ്രുവത്തില്‍ ഏകനായി എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോര്‍ഡ് ടെന്നീസ് താരം ആന്‍ഡി മുറേയുടെ ഭാര്യാസഹോദരന്‍ സ്‌കോട്ട് സിയേഴ്‌സിന്. ഫസ്റ്റ് ബറ്റാലിയന്‍ റോയല്‍ ഗൂര്‍ഖ റൈഫിള്‍സില്‍ ലഫ്റ്റനന്റായ സിയേഴ്‌സ് 702 മൈല്‍ നീളുന്ന യാത്ര 38 ദിവസത്തിലാണ് പൂര്‍ത്തിയാക്കിയത്. 40 മുതല്‍ 50 ദിവസം വരെ യാത്രക്ക് വേണ്ടിവരുമെന്നായിരുന്നു കരുതിയിരുന്നത്. ഇപ്പോള്‍ 27 വയസുള്ള സിയേഴ്‌സ് ലണ്ടനിലെ ഷോര്‍ഡിച്ചിലാണ് താമസിക്കുന്നത്. നേരത്തേ ഈ റെക്കോഡ് കരസ്ഥമാക്കിയയാളേക്കാള്‍ രണ്ട് വയസ് കുറവാണ് സിയേഴ്‌സിന്.

ലഫ്റ്റനന്റ് സിയേഴ്‌സിന്റെ മൂത്ത സഹോദരി കിമ്മിനെ 2015ലാണ് രണ്ട് തവണ വിംബിള്‍ഡണ്‍ ചാംപ്യനായ ആന്‍ഡി മുറെ വിവാഹം കഴിച്ചത്. നേട്ടത്തില്‍ ആന്‍ഡി മുറെ സിയേഴ്‌സിനെ അഭിനന്ദിച്ചു. ക്രിസ്തുമസ് ദിനത്തിലാണ് ഈ റെക്കോര്‍ഡ് നേട്ടം സിയേഴ്‌സ് കരസ്ഥമാക്കിയത്. അതിനു തലേന്ന് ലക്ഷ്യസ്ഥാനത്തിന് 38 മൈല്‍ അകലെ സിയേഴ്‌സ് എത്തിയിരുന്നു. ബെസ്സീ എന്ന് പേരിട്ട സ്ലെഡ്ജില്‍ ടെന്റും അത്യാവശ്യത്തിനുള്ള ആഹാരസാധനങ്ങളുമായാണ് സിയേഴ്‌സ് യാത്ര ചെയ്തത്. 38 ദിവസം നീണ്ട യാത്രക്ക് ശേഷം താനും ബെസ്സിയും ലോകറെക്കോര്‍ഡ് ഭേദിച്ചിരിക്കുകയാണെന്ന് സിയേഴ്‌സ് ബ്ലോഗില്‍ കുറിച്ചു.

ലഘുഭക്ഷണങ്ങളും ഐപാഡിലൂടെ കേട്ട പാട്ടുകളും മാത്രമായിരുന്നു യാത്രയില്‍ കൂട്ടായിരുന്നതെന്ന് സിയേഴ്‌സ് പറഞ്ഞു. വിഷമസന്ധികളില്‍ ഇവ മാത്രമാണ് തന്നെ മുന്നോട്ട് നയിച്ചത്. നേപ്പാളിലെ ഗോര്‍ഖയില്‍ 2015ലുണ്ടായ ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ സ്‌കൂളുകള്‍ പുനരുദ്ധരിക്കുന്നതിനായി ഗൂര്‍ഖാ വെല്‍ഫെയര്‍ ട്രസ്റ്റിനു വേണ്ടി ധനസമാഹരണം നടത്താനാണ് യാത്ര സംഘടിപ്പിച്ചത്. 25,000 പൗണ്ടായിരുന്നു ലക്ഷ്യമെങ്കിലും 33,500 പൗണ്ട് ഇതിലൂടെ സമാഹരിക്കാനായി.