ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

നയപരമായ ഒരു തീരുമാനത്തിലൂടെ ഇനിമുതൽ സാധാരണ രോഗത്തിനായി മരുന്നുകൾ ലഭിക്കാൻ ജിപിയെ കാണേണ്ടതില്ല. ഇതിന്റെ ഭാഗമായി ആൻറിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള ചില സാധാരണ മരുന്നുകൾക്കായുള്ള പരിശോധനകൾക്കായി രോഗികൾക്ക് ഇനിമുതൽ ഹൈ സ്ട്രീറ്റ് ഫാർമസികളുടെ സേവനങ്ങൾ ഉപയോഗിക്കാൻ സാധിക്കും. ഇംഗ്ലണ്ടിലെ ഈ പുതിയ പദ്ധതി പ്രകാരം ജിപിയെ കാണാതെ തന്നെ ആളുകൾക്ക് കൂടുതൽ ആരോഗ്യ സേവനങ്ങൾ ലഭ്യമാകും.


ഈ പുതിയ പദ്ധതി പ്രകാരം അടുത്ത രണ്ട് വർഷത്തിനുള്ളിൽ 15 മില്യൺ ജി പി അപ്പോയിന്മെന്റ് കുറയ്ക്കാൻ സാധിക്കുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചു. എന്നാൽ ഫാർമസികൾ ഈ അധികമായി വരുന്ന സമ്മർദ്ദത്തെ എങ്ങനെ നേരിടും എന്ന കാര്യത്തിൽ ഈ മേഖലയിലുള്ളവർ കടുത്ത ആശങ്കയിലാണ്. സർക്കാർ സാമ്പത്തിക സഹായം , ജീവനക്കാരുടെ കുറവ്, പ്രവർത്തന ചിലവ് കൂടിയത് മുതലായവ ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 2015 – ന് അപേക്ഷിച്ച് ഈ മേഖലയിലുള്ള ഫാർമിസ്റ്റുകളുടെ എണ്ണം അപര്യാപ്തമാണെന്ന അഭിപ്രായവും ശക്തമാണ്. സർക്കാരിൻറെ ഭാഗത്തുനിന്നും മതിയായ സഹായമില്ലെങ്കിൽ കൂടുതൽ പ്രാദേശിക ഫാർമസികൾ അടച്ചുപൂട്ടലിന്റെ ഭീഷണിയിലാണെന്നാണ് ഈ രംഗത്തുള്ളവർ മുന്നറിയിപ്പ് നൽകുന്നത്.

അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും കൂടുതൽ ജീവനക്കാരെ ഉൾപ്പെടുത്താനും ഫാർമസികൾക്ക് 645 മില്യൻ പൗണ്ട് ലഭ്യമാക്കുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്സിക്യൂട്ടീവ് അമാൻഡ പ്രിച്ചാർഡ് പറഞ്ഞു. അടുത്ത ഒരു വർഷത്തിനുള്ളിൽ 10 പേരിൽ 9 പേർക്കും അവരുടെ ജി പി യെ വിളിക്കേണ്ടതായി വരികയില്ല എന്നാണ് പുതിയ പദ്ധതിയെക്കുറിച്ചുള്ള എൻഎച്ച് എസിന്റെ വിശകലനം. ചെവിവേദന, തൊണ്ടവേദന , സൈനസൈറ്റിസ്, തൊലി പുറമേയുള്ള അണുബാധ (ഇംപെറ്റിഗോ), വൈറൽ ഫീവർ , ചെറു പ്രാണികളുടെ കടി കൊണ്ടുള്ള പ്രശ്നങ്ങൾ, യൂറിനറി ഇൻഫക്ഷൻ എന്നീ 7 രോഗങ്ങൾക്കാണ് മരുന്നുകൾ നിർദ്ദേശിക്കാൻ ഫാർമ ഫാർമസികൾക്ക് അനുവാദം കൊടുത്തിരിക്കുന്നത്.