ജുഡീഷ്യൽ കാലാവധിയിൽ കഴിയവെ തലോജ ജയിലിലേക്ക് മാറ്റുന്നതിനിടെ സുപ്രീംകോടതി തന്നെ രക്ഷിക്കണമെന്ന് കരഞ്ഞ് അഭ്യർത്ഥിച്ച് റിപബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി. തന്റെ ജീവൻ അപകടത്തിലാണെന്നും രക്ഷിക്കാൻ സുപ്രീംകോടതി ഇടപെടണമെന്നും പറഞ്ഞായിരുന്നു ആത്മഹത്യാ പ്രേരണക്കേസിൽ അറസ്റ്റിലായ അർണബിന്റെ രോദനം.

”ഞാൻ അവരോട്അഭിഭാഷകനോട് സംസാരിക്കാൻ സമയം ചോദിച്ചു. പക്ഷേ അനുവദിച്ചില്ല. എന്റെ ജീവൻ അപകടത്തിലാണെന്ന് ഈ രാജ്യത്തെ ജനങ്ങളോട് പറയുന്നു. ഞാൻ പുറത്തു വരുന്നത് അവർക്കാവശ്യമില്ല. അവർ കാര്യങ്ങൾ വൈകിക്കുകയാണ്. നിങ്ങൾക്ക് എന്റെ സാഹചര്യം കാണാം. അവർ രാവിലെ എന്നെ വലിച്ചിഴച്ചു. ഇന്നലെ രാത്രി ജയിലിലടക്കാൻ നോക്കി. എനിക്ക് ജാമ്യം ലഭിക്കാൻ സുപ്രീംകോടതി ഇടപെടണമെന്ന് ഞാൻ അപേക്ഷിക്കുന്നു”-അർണബ് പോലീസ് വാനിലിരുന്നുകൊണ്ട് റിപ്ലബ്ലിക് ടിവി റിപ്പോർട്ടറോട് കരഞ്ഞുപറഞ്ഞു.

ചാനലിന്റെ ഇന്റീരിയർ ഡിസൈനർ അൻവയ് നായികും മാതാവ് കുമുദ് നായികും 2018ൽ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അർണബിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ പോലീസ് വീട്ടിലെത്തി അർണബിനെ ബലമായി അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. റായിഗഡ് ജയിലിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ് അർണബ് ഗോസ്വാമിയെ പാർപ്പിച്ചിരുന്നത്.