മിലാന്‍: ബലാത്സംഗ കേസില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയുടെയും എസി മിലാന്റെയും മുന്‍ ബ്രസീലിയന്‍ താരം റോബീഞ്ഞ്യോയ്‌ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഇറ്റലി.

ബലാത്സംഗക്കേസില്‍ റോബീഞ്ഞ്യോ കുറ്റക്കാരനാണെന്ന് ഇറ്റാലിയന്‍ പരമോന്നത കോടതിയുടെ വിധി വന്നതോടെയാണ് താരത്തിനെതിരേ ഇറ്റലി രാജ്യാന്തര അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ബുധനാഴ്ച ഇറ്റാലിയന്‍ നീതിന്യായ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു.

2017-ല്‍ ഒരു ഡിസ്‌കോതെക്കില്‍ വെച്ച് യുവതിയെ റോബീഞ്ഞ്യോയും മറ്റ് അഞ്ച് ബ്രസീലുകാരും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു എന്നതാണ് കേസ്. 2020-ല്‍ കോടതി ഇവരുടെ അപ്പീല്‍ തള്ളുകയും ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. ഇതാണ് ഇപ്പോള്‍ ഇറ്റാലിയന്‍ പരമോന്നത കോടതി ശരിവെച്ചത്.

അതേസമയം ബ്രസീല്‍ തങ്ങളുടെ പൗരനെ കൈമാറാത്ത സാഹചര്യത്തില്‍ ഇറ്റലിയിലെ നീതിന്യായ മന്ത്രാലയം ആഗോള ഏജന്‍സിയായ ഇന്റര്‍പോളിനോട് വാറണ്ട് നടപ്പാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.