ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാടുള്ള മഠത്തിലെത്തിച്ച് തെളിവെടുക്കുന്നതിനിടെ രസകരമായ സംഭവവും. ബിഷപ്പ് താമസിച്ച മഠത്തിലെ 20ആം നമ്പര്‍ മുറിയിലും ഇവിടുത്തെ സന്ദര്‍ശക രജിസ്റ്ററിലെ വിവരങ്ങള്‍ കാണിച്ചുമായിരുന്നു തെളിവെടുപ്പ്. താന്‍ താമസിച്ച മുറി അന്വേഷണ സംഘത്തിന് കാണിച്ചുകൊടുത്തു.

രാവിലെ 9.50ന് കോട്ടയം പോലീസ് ക്ലബില്‍ നിന്നുമാണ് ജലന്ധര്‍ രൂപതാ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട്ടുള്ള മഠത്തില്‍ എത്തിച്ചത്. വലിയ സുരക്ഷാ സംവീധാനത്തോടെയായിരുന്നു ബിഷപ്പിനെ മഠത്തിലേക്ക് കൊണ്ടുവന്നത്. തണ്ടര്‍ബോള്‍ട്ട് അടക്കമുള്ളവരുടെ സുരക്ഷാവലയത്തില്‍ മഠത്തിലെത്തിച്ച ബിഷപ്പിനെ അന്വേഷംണസംഘത്തലവന്‍ ഡി.വൈ.എസ്.പി കെ. സുഭാഷ്, സി.ഐ കെ.എസ് ജയന്‍ എന്നിവര്‍ മഠത്തിന്റെ രണ്ടാംനിലയിലേക്ക് കൊണ്ടുപോയി. ബിഷപ്പ് താമസിച്ച ഇരുപതാം നമ്പര്‍ മുറി അദ്ദേഹം തന്നെ അന്വേഷണസംഘത്തിന് കാണിച്ചുകൊടുത്തു.

ബിഷപ്പ് മഠത്തില്‍ താമസിച്ചപ്പോള്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ മുറിയിലെ അലമാരയില്‍ നിന്നും എടുക്കാന്‍ നിര്‍ദേശിച്ചപ്പോള്‍ ഏതെന്നു ഓര്‍ക്കുന്നില്ല എന്ന് പരിശോധനയ്ക്ക് ശേഷം ബിഷപ്പ് മറുപടി നല്‍കി. കന്യാസ്ത്രീയുടെ പരാതിയിലെ സംഭവങ്ങള്‍ വൈക്കം ഡി.വൈ.എസ്.പി ആവര്‍ത്തിച്ച് ചോദിച്ചപ്പോഴും പീഡനം നടന്നിട്ടില്ല എന്ന മറുപടിയാണ് ബിഷപ്പ് നല്‍കിയത്. ഫ്രാങ്കോ മുളയ്ക്കല്‍ മഠത്തിലെത്തുമ്പോള്‍ സാധാരണ ചെയ്തിരുന്ന കാര്യങ്ങളും സംഘം തിരക്കി. 20ആം നമ്പര്‍ മുറിയിലെ തെളിവെടുപ്പ് അരമണിക്കൂര്‍ നീണ്ടു. പിന്നീട് ബിഷപ്പിനെ മഠത്തിലെ സന്ദര്‍ശക രജിസ്റ്റര്‍ കാണിച്ച് അദ്ദേഹം ഇവിടെയെത്തിയ ദിവസങ്ങളും ബോധ്യപ്പെടുത്തി.

10.25ന് തുടങ്ങിയ തെളിവെടുപ്പ് അമ്പത് മിനിറ്റിന് ശേഷം 11.15ഓടെ പൂര്‍ത്തിയാക്കി അന്വേഷണ സംഘം മടങ്ങി. ബിഷപ്പിനെ തെളിവെടുപ്പിനെത്തിച്ച സമയം പരാതിക്കാരിയായ കന്യാസ്ത്രീയും അവരുടെ സഹപ്രവര്‍ത്തകരും തെട്ടടുത്ത കെട്ടിടത്തിലേക്ക് മാറിയിരുന്നു. എന്നാല്‍ നിലവില്‍ മഠത്തിലുള്ള രണ്ടു കന്യാസ്ത്രീകള്‍ ബിഷപ്പിനെ കാണാനായി പ്രധാന കെട്ടിടത്തില്‍ തന്നെയുണ്ടായിരുന്നു. ഇത് പോലീസിലും ജനങ്ങളിലും കൗതുകമുണ്ടാക്കി. ബിഷപ്പാകട്ടെ ഇവരെ നോക്കി ചിരിച്ചതോടെ കൂടി നിന്നവര്‍ക്കും ചിരി പൊട്ടി. അതോടെയവര്‍ കൂകി വിളിച്ചു.