തന്നോട് എന്തെങ്കിലും തരത്തില്‍ ദിലീപിന് നീരസം തോന്നിയിട്ടുണ്ടെങ്കില്‍ അത് റാണി പദ്മിനിക്കു ശേഷമായിരിക്കുമെന്ന് സംവിധായകന്‍ ആഷിഖ് അബു. പക്ഷേ ആ നീരസവും മാനുഷികമാണ്, അതിനെ മാനിക്കുന്നുവെന്നും ആഷിഖ് അബു പറഞ്ഞു. സോഷ്യല്‍ മീഡിയയിലും അല്ലാതെയും ദിലീപ് അനുകൂല വികാരം ഉയരുമ്പോള്‍ ആക്രമണത്തിന് ഇരയായ നടിക്ക് പിന്തുണ നല്‍കാന്‍ ആരംഭിച്ച് ക്യാംപെയിന്റെ പശ്ചാത്തലത്തിലാണ് ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ദിലീപിനെ അനുകൂലിച്ച് സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ ലേഖനത്തിനെതിരെ ആഷിഖ് ശക്തമായി രംഗത്തു വന്നിരുന്നു.

പോസ്റ്റ് വായിക്കാം

മഹാരാജാസില്‍ പഠിക്കുന്ന സമയത്തെ പരിചയമുള്ള ആളുകളാണ് ദിലീപും അനുജനും. വര്‍ണ്ണക്കാഴ്ചകള്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് മഹാരാജാസില്‍ വെച്ചുനടന്നപ്പോഴാണ് ഞങ്ങള്‍ പരിചയപ്പെട്ടതും സൗഹൃദത്തില്‍ ആവുന്നതും. ഫാന്‍സ് അസോസിയേഷന്‍ രൂപപെടുന്നതിനു മുന്‍പ് ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമ ഹോള്‍ഡ് ഓവര്‍ ആവാതിരിക്കാന്‍ മഹാരാജാസ് ഹോസ്റ്റലില്‍ നിന്ന് പല കൂട്ടമായി വിദ്യാര്‍ത്ഥികള്‍ തീയേറ്ററുകളില്‍ എത്തുകയും, കൌണ്ടര്‍ ഫോയിലുകള്‍ സഹോദരന്റെ കയ്യിലും ആലുവ പറവൂര്‍ കവലയിലെ വീട്ടില്‍ എത്തുകയും ചെയ്തിട്ടുണ്ട്. തികച്ചും സുഹൃത്തെന്ന നിലയിലുള്ള പിന്തുണയാണ് സിനിമയുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ഞങ്ങള്‍ ദിലീപ് എന്ന മുന്‍ മഹാരാജാസുകാരന് നല്‍കിയത്.

അതിന്റെ എല്ലാ സ്‌നേഹവും അദ്ദേഹം തിരികെ തരികയും ചെയ്തിട്ടുണ്ട്. ഞങ്ങളുടെ ക്യാമ്പസ് ഫിലിം കോളേജ് ഓഡിറ്റോറിയത്തില്‍ വന്നുകണ്ടു, പ്രോത്സാഹിപ്പിച്ചു, യൂത്ത് ഫെസ്റ്റിവലിന് പിരിവ് തന്നിട്ടുണ്ട്. പല തവണ അതിഥിയായി വന്നിട്ടുണ്ട്. സിനിമയില്‍ പല കാലഘട്ടത്തില്‍ ആണെങ്കിലും ഒരേ ഗുരുവിന്റെ ശിഷ്യന്മാരായി. എന്തെങ്കിലും തരത്തില്‍ എന്നോട് നീരസം തോന്നിയിട്ടുണ്ടെങ്കില്‍ റാണി പദ്മിനിക്ക് ശേഷമായിരിക്കും. പക്ഷെ ആ നീരസവും മാനുഷികമാണ്. അതിനെ മാനിക്കുന്നു.

മറ്റുള്ളവരെ ഉപദ്രവിക്കുന്ന ആരും എതിര്‍ക്കപ്പെടും, നിസ്സംശയം. നീതിമാനെന്ന് വ്യക്തിപരമായി വിശ്വസിക്കുന്ന ഒരു ഭരണാധികാരിയുടെ കീഴില്‍ അനീതിക്ക് ഇടമുണ്ടാവില്ല എന്ന വിശ്വാസം ഉള്ളിടത്തോളം കാലം.
#അവള്‍ക്കൊപ്പം
#നീതിക്കൊപ്പം