നിയമസഭാ തിരഞ്ഞെടുപ്പില്‍ മധ്യകേരളം യുഡിഎഫിന് മുന്‍തൂക്കം നല്‍കുമെന്ന് ഏഷ്യാനെറ്റ് സീഫോര്‍ സര്‍വ്വേ. മധ്യകേരളത്തിലെ 41 സീറ്റുകളില്‍ എല്‍ഡിഎഫ് 16 മുതല്‍ 18 സീറ്റ് വരെ നേടിയേക്കുമെന്നും യുഡിഎഫ് 23-25 വരെ ഇടങ്ങളില്‍ ജയിച്ചേക്കുമെന്നും സര്‍വ്വേ ഫലം പറയുന്നു. എന്‍ഡിഎയ്ക്ക് ഒരു സീറ്റ് കിട്ടാനും കിട്ടാതിരിക്കാനുമുള്ള സാധ്യതയും സര്‍വ്വേ പ്രവചിക്കുന്നു.

വടക്കൻ കേരളത്തിൽ ഇടതുമുന്നണി വ്യക്തമായ ആധിപത്യം പുലർത്തുമെന്നാണ് പ്രീ പോൾ സർവേ ഫലം. 43 ശതമാനം വോട്ടോടെ 32 മുതൽ 34 വരെ സീറ്റ് ഇടതുപക്ഷം നേടും. യുഡിഎഫിന് 39 ശതമാനം വോട്ട് ലഭിക്കുമെങ്കിലും 24 മുതൽ 26 വരെ സീറ്റാണ് ലഭിക്കുക. എൻഡിഎ 17 സീറ്റ് വരെ നേടാം. രണ്ട് മുതൽ നാല് വരെ സീറ്റ് ലഭിച്ചേക്കാമെന്നും സർവേ പ്രവചിക്കുന്നു.

മധ്യകേരളത്തില്‍ 42 ശതമാനം പേര്‍ യുഡിഎഫിനെ പിന്തുയ്ക്കുമെന്നും 39 ശതമാനം പേര്‍ എല്‍ഡിഎഫിനെ പിന്തുണക്കുമെന്നും സര്‍വ്വേ പറയുന്നു. 16 ശതമാനം വോട്ട് എന്‍ഡിഎയ്ക്കും മൂന്ന് ശതമാനം വോട്ട് മറ്റുള്ളവര്‍ക്കും ലഭിക്കുമെന്നും സര്‍വ്വേ ഫലം ചൂണ്ടിക്കാട്ടുന്നു.

നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ മുസ്ലിം വിഭാഗം കാര്യമായി പിന്തുണക്കുമോ എന്ന ചോദ്യത്തിന് അതെയെന്ന് 30 ശതമാനം പേരും ഇല്ലെന്ന് 48 ശതമാനം പേരും പ്രതികരിച്ചു. പറയാൻ കഴിയില്ലെന്ന് 22 ശതമാനം പേർ പ്രതികരിച്ചു. എൽഡിഎഫും സിപിഎമ്മും മുസ്ലിം വിഭാഗത്തോട് അടുത്തുവെന്ന് 51 ശതമാനം മുസ്ലിം വോട്ടർമാർ വിശ്വസിക്കുന്നു. 34 ശതമാനം ഇല്ലെന്ന് വിശ്വസിക്കുന്നു. 15 ശതമാനം പേർക്ക് ഇതേക്കുറിച്ച് അറിയില്ല.

കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിനെ എതിർക്കുന്നതിൽ കൂടുതൽ ആശ്രയിക്കാവുന്നത് യുഡിഎഫിനെയാണെന്ന് 34 ശതമാനം പേർ വിശ്വസിക്കുന്നു. അതേസമയം 44 ശതമാനം പേർ എൽഡിഎഫിനെ ആശ്രയിക്കുന്നതാണ് നല്ലതെന്ന് അഭിപ്രായപ്പെടുന്നു. 22 ശതമാനം പേർക്ക് അക്കാര്യത്തിൽ വ്യക്തമായ അഭിപ്രായമില്ല.

സർവേയിൽ പങ്കെടുത്ത മുസ്ലിം സമുദായക്കാരായ 72 ശതമാനം പേരും തങ്ങളുടെ മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ കേന്ദ്രസർക്കാരിനോ സ്വാധീനം ചെലുത്താനാവില്ലെന്നാണ് അഭിപ്രായപ്പെട്ടത്. പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും സ്വാധീനിക്കുമെന്ന് 26 ശതമാനം പേർ അഭിപ്രായപ്പെട്ടു. എന്നാൽ നാല് ശതമാനം പേർക്ക് ഇക്കാര്യത്തിൽ അഭിപ്രായം ഉണ്ടായിരുന്നില്ല.