ഒരു സൈക്കിള്‍ റിക്ഷ വലിക്കുന്ന ജോലിയുള്ളവര്‍ക്ക് എന്തു ചെയ്യനാകും അവരുടെ വരുമാനം കൊണ്ട്. ഒരു കുടംബത്തെ അത്യാവശ്യം കുഴപ്പമില്ലാത്ത രീതിയില്‍ കുടുംബം പോറ്റാം. പക്ഷേ ഇവിടെ ഒരു 82കാരന്‍ റിക്ഷതൊഴിലാളി ചെയ്തിരിക്കുന്നത് ഒരാള്‍്ക് സ്വപ്‌നം കാണാന്‍ കഴിയുന്നതിലും വലിയ നേട്ടമാണ്. ഈ സ്വപ്‌ന തുല്യമായ ജീവിത കഥ നടന്നത് അസമിലാണ്. സ്‌കൂള്‍ വിദ്യാഭ്യാസം പോലും ആവശ്യമില്ലെന്ന് തെളിയിക്കുന്നതാണ് അസമിലെ കരിംഗഞ്ച് ജില്ലയിലുള്ള മധുര്‍ബോണ്ട് ഗ്രാമത്തിലുള്ള അഹമ്മദ് അലിയുടെ ജീവിതം.

നിരക്ഷരനായ ഈ 82-കാരന്‍ വെറുമൊരു സൈക്കിള്‍ റിക്ഷാവലിക്കാരനാണ്. എന്നാല്‍ നാലു ദശാബ്ദക്കാലം കൊണ്ട് അഹമ്മദ് അലി ഉണ്ടാക്കിയെടുത്തത് ഒന്‍പത് സ്‌കൂളുകളാണ്. ഇല്ലായ്മകളില്‍ നിന്ന് വളര്‍ന്ന് ഭാവി തലമുറയ്ക്ക് വിദ്യയുടെ വെളിച്ചമായി തീരാന്‍ ഈ വൃദ്ധന്‍ നടത്തിയ പരിശ്രമങ്ങള്‍ക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ വരെ പ്രശംസ തേടിയെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മന്‍ കീ ബാത്ത് പ്രസംഗത്തിലാണ് കഴിഞ്ഞ വര്‍ഷം അലിയുടെ സംഭാവനകളെ സ്മരിച്ചത്.

വീട്ടിലെ ദാരിദ്ര്യം മൂലമാണ് അഹമ്മദ് അലിക്ക് വിദ്യാഭ്യാസം ലഭിക്കാതെ പോയത്. ഇന്ത്യയില്‍ കുട്ടികള്‍ സ്‌കൂളില്‍ പോകാത്തതിനു പ്രധാനമായും രണ്ടു കാരണങ്ങളാണുള്ളത്. ഒന്നു ദാരിദ്ര്യം. രണ്ടു അടുത്തെങ്ങും സ്‌കൂളുകള്‍ ലഭ്യമല്ലാത്ത അവസ്ഥ. ഒരു കുടുംബം മുഴുവന്‍ പട്ടിണി കിടക്കുമ്പോള്‍ കുട്ടികളെ സ്‌കൂളില്‍ വിടുന്ന കാര്യം തന്നെ അചിന്ത്യം. പണമില്ലാത്തതു കൊണ്ടു ഗ്രാമത്തിലെ ഒരു കുട്ടിയും പഠിക്കാതെ ഇരിക്കരുത് എന്ന ലക്ഷ്യത്തോടെയാണ് 1970കളുടെ അവസാനം അലി സ്‌കൂളുകള്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചത്. അന്ന് അലി താമസിച്ചിരുന്ന സ്ഥലത്ത് ഒരു സ്‌കൂള്‍ പോലും ഉണ്ടായിരുന്നില്ല. തന്റെ മക്കളും തന്നെ പോലെ വിദ്യാഭ്യാസമില്ലാത്തവരായി പോകുമോ എന്ന ചിന്ത അലിയെ വല്ലാതെ ഉലച്ചു. ആദ്യ മകനുണ്ടായപ്പോള്‍ ഈ പ്രശ്നം പരിഹരിക്കാന്‍ എന്തെങ്കിലും ചെയ്തേ മതിയാകൂ എന്ന് ഉറപ്പിച്ചു.

തന്റെ റിക്ഷായില്‍ സ്ഥിരമായി പോയിരുന്ന ഒരു വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനെ അലി ഇതിനായി സമീപിച്ചു. ആ ഉദ്യോഗസ്ഥന്റെ സഹായത്തോടെ 1978ല്‍ ആദ്യ ലോവര്‍ പ്രൈമറി സ്‌കൂള്‍ സ്ഥാപിച്ചു. തന്റെ സ്ഥലത്തിന്റെ ഒരു ഭാഗം വിറ്റും ഗ്രാമീണരില്‍ നിന്ന് ചെറിയ തുക വീതം ശേഖരിച്ചുമാണ് ഇതിനു വേണ്ടി തുക കണ്ടെത്തിയത്. പിന്നീട് മധുര്‍ബണ്ടിലും പരിസരത്തുമായി രണ്ട് എല്‍പി സ്‌കൂളും, അഞ്ച് യുപി സ്‌കൂളും ഒരു ഹൈസ്‌ക്കൂളും കൂടി സ്ഥാപിച്ചു. സ്‌കൂളുകളുടെ നടത്തിപ്പിനുള്ള തുകയുണ്ടാക്കുന്നതിന് അലി പകല്‍ റിക്ഷാ വലിക്കുകയും രാത്രിയില്‍ വിറക് വെട്ടുകയും ചെയ്തു.

1990ല്‍ സ്ഥാപിച്ച ഹൈസ്‌ക്കൂളില്‍ ഇപ്പോള്‍ 228 വിദ്യാര്‍ഥികളുണ്ട്. എല്ലാ വര്‍ഷവും ആണ്‍കുട്ടികളെക്കാള്‍ കൂടുതല്‍ ഇവിടെ പഠിക്കാനെത്തുന്നത് പെണ്‍കുട്ടികളാണ്. ഇവിടുന്ന് വിജയിക്കുന്ന വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനായി ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തുടങ്ങുകയാണ് അലിയുടെ അടുത്ത ലക്ഷ്യം. 15 കിലോമീറ്റര്‍ ചുറ്റളവില്‍ കോളജുകളൊന്നും ഇല്ലാത്തിനാല്‍ ഒരു കോളജും സ്ഥാപിക്കണമെന്ന് ആഗ്രഹമുണ്ട്.