യുക്രൈനില്‍ റഷ്യന്‍ സൈന്യം ആക്രമണം ശക്തമാക്കുകയാണ്. ജീവനുമായി ഓടുകയാണ് സാധാരണക്കാര്‍. കുഞ്ഞുങ്ങളെ യുദ്ധ ഭൂമിയില്‍ നിന്നും സുരക്ഷിതരാക്കാന്‍ അതിര്‍ത്തിയിലേക്ക് ഓടുകയാണ് ജനം.

18നും 60നും ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ക്ക് യുക്രൈന്‍ വിട്ടുപോകാന്‍ അനുമതിയില്ലാത്തതിനാല്‍ ഒരു യുവാവ് തന്റെ കുഞ്ഞുങ്ങളെ യുക്രൈന്‍ അതിര്‍ത്തിയില്‍ വെച്ച് അപരിചിതയായ ഒരു സ്ത്രീയെ ഏല്‍പ്പിച്ച് മടങ്ങിയ ഹൃദയം കവരുന്ന വാര്‍ത്തയാണ് ലോകശ്രദ്ധ നേടുന്നത്.

നതാലിയ അബ്ലീവ എന്ന 58കാരിയെയാണ് യുവാവ് തന്റെ രണ്ട് കുഞ്ഞുങ്ങളെ അതിര്‍ത്തി കടത്താന്‍ ഏല്‍പ്പിച്ചത്. നതാലിയ താന്‍ ഇതുവരെ കണ്ടിട്ടുപോലുമില്ലാത്ത രണ്ടു കുട്ടികളുമായാണ് യുക്രൈന്‍ അതിര്‍ത്തി കടന്ന് ഹംഗറിയിലെത്തിയത്.

‘യുവാവിനെ അതിര്‍ത്തി കടക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. രണ്ട് കുട്ടികളെ അയാള്‍ എനിക്ക് കൈമാറി. എന്നെ വിശ്വസിച്ചു. അവരുടെ പാസ്പോര്‍ട്ടുകള്‍ എന്നെ ഏല്‍പ്പിച്ചു. കട്ടിയുള്ള ജാക്കറ്റുകളും തൊപ്പികളും മക്കളെ പുതപ്പിച്ച് പിതാവ് തിരികെപ്പോയി’- നതാലിയ പറഞ്ഞു.

അപരിചിതരായ ആ രണ്ടു കുട്ടികളുമായി അതിര്‍ത്തി കടക്കുമ്പോള്‍ നതാലിയയുടെ കൈയ്യില്‍ അപരിചിതയായ ഒരു സ്ത്രീയുടെ ഫോണ്‍ നമ്പര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അതിര്‍ത്തി കടന്ന് കുട്ടികളെ അവരുടെ അമ്മയെ ഏല്‍പ്പിക്കുക എന്ന ഉത്തരവാദിത്വമാണ് നതാലിയയ്ക്ക് നിര്‍വഹിക്കാനുണ്ടായിരുന്നത്. കുട്ടികളുടെ മാതാവ് ഇറ്റലിയില്‍ നിന്നുമെത്തി അവരെ ഏറ്റുവാങ്ങും എന്നാണ് യുവാവ് നതാലിയയെ അറിയിച്ചത്.

ആ അമ്മയെ കാത്ത് ഹംഗറിയിലെ ബെറെഗ്സുരാനിയില്‍ അഭയാര്‍ഥികള്‍ക്കായി സജ്ജീകരിച്ച ടെന്റിനു സമീപം അവര്‍ ബെഞ്ചിലിരുന്നു. അമ്മയുടെ കോള്‍ വന്നപ്പോള്‍ കൊച്ചുകുട്ടി കരഞ്ഞു. ഉടനെത്തുമെന്ന് അമ്മ പറഞ്ഞപ്പോള്‍ അത് സന്തോഷക്കണ്ണീരായി മാറി.

33കാരിയായ അന്ന സെമിയുക് എത്തി കുട്ടികളെ ഏറ്റുവാങ്ങി. നതാലിയയ്ക്ക് നന്ദി പറഞ്ഞു. ആ രണ്ടു സ്ത്രീകളും കെട്ടിപ്പിടിച്ച് സാഹോദര്യം പങ്കിട്ടു. അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. എല്ലാം ശരിയാകുമെന്നും ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ വീട്ടിലേക്ക് മടങ്ങാമെന്നും ആ സ്ത്രീകള്‍ കുട്ടികളെ ആശ്വസിപ്പിച്ചു.

കുട്ടികളെ അവരുടെ അമ്മയെ ഏല്‍പ്പിച്ചതോടെ നതാലിയ വീണ്ടും തനിച്ചായി. രണ്ടു മക്കളുണ്ട് നതാലിയയ്ക്ക്. ഒരാള്‍ പോലീസും മറ്റൊരാള്‍ നഴ്‌സുമാണ്. ഇരുവര്‍ക്കും യുദ്ധഭൂമിയില്‍ ഉത്തരവാദിത്വമുള്ളതിനാല്‍ അതിര്‍ത്തി കടക്കാനാവില്ല.