ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോംഗിന്റെ വാക്കുകൾ കൂടുതൽ വിവാദത്തിലേക്ക് നീങ്ങുന്നു. ചരിത്രത്തെ ഉന്മൂലനം ചെയ്യാനോ മായ്‌ക്കാനോ കഴിയില്ലെന്ന് പറഞ്ഞുകൊണ്ട് ബ്രിട്ടൻ തങ്ങളുടെ കൊളോണിയൽ ഭൂതകാലത്തെ അഭിമുഖീകരിക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നായിരുന്നു പ്രസ്താവന. ഇതിനെതിരെ മറുപടിയുമായി യുകെ രംഗത്ത് വന്നതോടെയാണ് വിഷയം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

സെനറ്റർ വോംഗ് കിംഗ്സ് കോളേജിലാണ് പ്രസംഗം നടത്തിയത്. ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ ചരിത്രത്തെക്കുറിച്ച് സംസാരിച്ച പെന്നി, ഭൂതകാലത്തെ അംഗീകരിക്കുന്നതിലൂടെ മാത്രമേ യുകെയ്ക്ക് അതിന്റെ ബന്ധങ്ങൾ, പ്രത്യേകിച്ച് ഇന്തോ-പസഫിക് രാജ്യങ്ങളുമായുള്ള ബന്ധം മുൻപോട്ട് കൊണ്ടുപോകാൻ കഴിയുകയുള്ളു എന്ന് അഭിപ്രായപ്പെട്ടു. ചരിത്രത്തെ മറന്ന് ഒന്നും ചെയ്യാൻ നിൽക്കരുതെന്നും അവർ പ്രസംഗത്തിൽ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ പെന്നിയുടെ വാദങ്ങൾ നിരസിച്ചു യുകെയുടെ വിദേശകാര്യ മന്ത്രി ജെയിംസ് രംഗത്ത് വന്നു.

കൊളോണിയൽ കാലഘട്ടങ്ങളിലെ സംഭവവികാസങ്ങൾ എല്ലാ സമയവും ഒരുപോലെ ആകില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. വ്യാഴാഴ്ച പോർട്സ്മൗത്തിൽ നടന്ന മന്ത്രിതല യോഗങ്ങൾക്ക് ശേഷം, യുകെയും ഇപ്പോൾ കോമൺവെൽത്തിൽ ഉള്ളതും എന്നാൽ മുമ്പ് ബ്രിട്ടീഷ് കോളനികളായിരുന്ന രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവം ഇരുവരും തമ്മിൽ ചർച്ച ചെയ്തതായി ക്ലെവർലി പറഞ്ഞു. എന്നാൽ ഇരുവരുടെയും സംഭാഷണത്തിന്റെ മുഖ്യഘടകം അതായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.