അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ക്രിസ്മസ് കാലയളവിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് രോഗ വ്യാപന തോത് ക്രമാതീതമായി ഉയരാൻ കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ . പബ്ലിക് ഹെൽത്തിലെ പ്രഫസറായ ലിൻഡ ബോൾഡ് ആണ് അഞ്ചുദിവസത്തെ ഇളവുകൾക്ക് യുകെ വലിയ വില നൽകേണ്ടി വരുമെന്ന് അഭിപ്രായപ്പെട്ടത്. ക്രിസ്മസ് കാലത്ത് തങ്ങളുടെ പ്രിയപ്പെട്ടവരെ കാണുവാനായി രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളിൽ നിന്ന് രോഗവ്യാപനം കുറവുള്ള മറ്റു സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യപ്പെടുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കും. ഗവൺമെൻറ് അനുമതി നൽകിയിരിക്കുന്ന കാര്യങ്ങളിൽ പോലും രോഗവ്യാപനം തടയാൻ ജനങ്ങൾ വിവേചന ബുദ്ധിയോടെ പ്രവർത്തിക്കണമെന്ന് അവർ കൂട്ടിച്ചേർത്തു.

യുകെയിൽ പലസ്ഥലങ്ങളും ടയർ-2, ടയർ -3 നിയന്ത്രണങ്ങൾക്ക് കീഴിലാണ് . ക്രിസ്മസിനോടനുബന്ധിച്ച് പല സ്ഥലങ്ങളിൽ ഇപ്പോൾ തന്നെ ഷോപ്പുകളിൽ തിരക്ക് കൂടുന്നത് രോഗവ്യാപന തോത് ഉയരും എന്ന ആശങ്ക ഉയർത്തുന്നുണ്ട്‌ . അതുകൂടാതെ വൈറസ് ബാധിതരുടെ സമ്പർക്ക പട്ടികയിൽ വരുന്നവരുടെ ഐസൊലേഷൻ കാലാവധി 14 ദിവസത്തിൽ നിന്ന് 10 ദിവസമായി യുകെയിൽ ഉടനീളം കുറയ്ക്കാനുള്ള തീരുമാനം കൈക്കൊണ്ടിരുന്നു. ക്രിസ്മസ് കാലത്തെ ഇളവുകളും ഒറ്റപ്പെടൽ കാലാവധി കുറയ്ക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ രോഗവ്യാപനത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ആരോഗ്യവിദഗ്‌ധർ

 

ഡിസംബർ രണ്ടിന് ലോക്ക്ഡൗൺ അവസാനിച്ച് 11 -നാൾ പിന്നിടുമ്പോഴും രോഗവ്യാപന നിരക്കിൽ കാര്യമായ കുറവുണ്ടാകാത്തതാണ് യുകെ ആരോഗ്യ വിദഗ്ധരുടെ ഇടയിലെ പ്രധാന ചർച്ചാ വിഷയം ആയിരുന്നു . കഴിഞ്ഞ ഒക്ടോബറിന് ശേഷം ആർ റേറ്റ് ഉയർന്നത് മലയാളം യുകെ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.