ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പോലീസ് സേനയിൽ ഒട്ടേറെ ക്രിമിനലുകളും ലൈംഗിക കുറ്റവാളികളുമുണ്ടെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നു. വീട്ടിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്ന സാറാ എവറാർഡിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മെട്രോ പോളിറ്റൻ പോലീസ് ഉദ്യോഗസ്ഥൻ പ്രതിയായത് പോലീസ് സേനയ്ക്കെതിരെ കടുത്ത ജനരോക്ഷം ഉയരാൻ കാരണമായിരുന്നു. ഇതിനെ തുടർന്നാണ് പോലീസ് സേനയിലെ ക്രിമിനൽ വത്കരണത്തിനെ കുറിച്ച് പഠിക്കാനായി മുൻ ആഭ്യന്തര സെക്രട്ടറി പ്രീതിപട്ടേൽ കമ്മിറ്റിയെ നിയോഗിച്ചത്.

പരിശോധിച്ച 725 ഓഫീസർമാരുടെ കാര്യത്തിൽ 131 പേർ പോലീസ് സേനയിൽ തുടരുന്നതിൽ കടുത്ത ആശങ്കയാണ് കമ്മിറ്റി രേഖപ്പെടുത്തിയിരിക്കുന്നത്. പോലീസ് സേനയിലെ സ്ത്രീവിരുദ്ധതയും ലൈംഗിക അതിക്രമണവും തുറന്നു കാട്ടുന്നതാണ് റിപ്പോർട്ട് . സാറാ എവറാർഡിന്റെ കൊലപാതകം പോലുള്ള അപലിനീയമായ കുറ്റകൃത്യത്തിൽ പോലീസ് ഉദ്യോഗസ്ഥൻ പ്രതിയായ സാഹചര്യത്തിൽ സേനയിലേക്ക് ആളെ എടുക്കുന്നതിന് നിലവിലുള്ള സംവിധാനത്തിനെ കുറിച്ച് കടുത്ത സംശയങ്ങളാണ് റിപ്പോർട്ടിൽ ഉന്നയിച്ചിരിക്കുന്നത് .

റിപ്പോർട്ട് തയ്യാറാക്കാൻ 11,000 ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ആണ് കമ്മിറ്റി ചോദ്യം ചെയ്തത്. പോലീസ് സേന പൊതുജന വിശ്വാസം ആർജിക്കണമെന്നും സ്ത്രീകളായ തങ്ങളുടെ സഹപ്രവർത്തകരോട് മാന്യമായ പെരുമാറണമെന്നും റിപ്പോർട്ട് എഴുതിയ പാർ പറഞ്ഞു . പോലീസ് സേനയിലെ അംഗങ്ങൾക്ക് ഓരോ പത്തു വർഷത്തിലൊരിക്കലോ അല്ലെങ്കിൽ തന്തപ്രധാനമായ സ്ഥാനങ്ങളിലേക്ക് മാറുമ്പോഴോ അവരുടെ പ്രവർത്തനങ്ങളെ സമൂലമായി വിലയിരുത്തുക എന്നതുൾപ്പെടെയുള്ള ക്രിയാത്മകനിർദ്ദേശങ്ങളാണ് റിപ്പോർട്ടിലുള്ളത്.