യുവനടിയെ ആക്രമിച്ചതിന് പിന്നില്‍ ഉന്നതരുടെ ഗൂഢാലോചനയുണ്ടെന്ന് മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ അഡ്വ. ബിഎ ആളൂര്‍. ഇക്കാര്യം സുനി തന്നോട് പറഞ്ഞിട്ടുണ്ടെന്നും ആളൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കാക്കനാട്ടെ ജില്ലാ ജയിലെത്തി സുനിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ആളൂരിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം ആളൂരിന്റെ അടുത്ത സുഹൃത്തായ അഭിഭാഷകൻ സുനിയെ ജയിലിലെത്തി കണ്ടിരുന്നു. എന്നാൽ, വക്കാലത്ത് ഒപ്പിട്ടുവാങ്ങാൻ ജയിലധികൃതർ സമ്മതിച്ചില്ല. ഇക്കാരണത്താലാണ് അദ്ദേഹം ഇന്ന് നേരിട്ടെത്തിയത്.

സിനിമ മേഖലയില്‍ ഉള്ളവര്‍ക്കും കേസില്‍ ബന്ധമുണ്ടെന്നും മാര്‍ട്ടിന്‍ ഒഴികെയുള്ളവരുടെ കേസ് താന്‍ ഏറ്റെടുക്കുമെന്നും ആളൂര്‍ വ്യക്തമാക്കി. കേസില്‍ ദിലീപ്, നാദിര്‍ഷ, ദിലീപിന്റെ മാനേജര്‍ എന്നിവരില്‍ നിന്ന് പൊലീസ് മൊഴി എടുക്കുന്നുണ്ട്.

താൻ നൽകിയ ബ്ലാക്മെയിൽ പരാതിയിൽ മൊഴി നൽകാനാണ് പൊലീസ് വിളിപ്പിച്ചതെന്നാണ് ദിലീപ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ ഇതിൽ മാത്രമല്ല നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽ കുമാറിന്റെ മൊഴിയെക്കുറിച്ചും ദിലീപിനോട് ചോദിക്കുമെന്നാണ് സൂചന. മുൻകൂട്ടി തയ്യാറാക്കിയ ചോദ്യാവലി പ്രകാരമാണ് അന്വേഷണ സംഘം ദിലീപിനെ ചോദ്യം ചെയ്യുന്നത്.

നടിക്കെതിരായ ആക്രമണത്തെക്കുറിച്ച് ദിലീപ് നേരത്തെ അറിഞ്ഞെന്നാണ് കേസിലെ മുഖ്യപ്രതി സുനിൽ കുമാർ (പൾസർ സുനി) അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന മൊഴി. സഹതടവുകാരൻ വഴി ദിലീപിനു കൊടുത്തുവിട്ട കത്ത് തന്റേതാണെന്നും സുനിൽ കുമാർ മൊഴി നൽകിയിട്ടുണ്ട്. ഇതിനെക്കുറിച്ച് അന്വേഷണ സംഘം ദിലീപിനോട് ചോദിച്ചേക്കും.